കോഴിക്കോട്: കഴിഞ്ഞ ദിവസം കരിങ്കൊടി പ്രതിഷേധം നടന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് ഒരുക്കിയത് പഴുതടച്ച സുരക്ഷ. രണ്ട് പരിപാടികളാണ് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കോഴിക്കോട് ഉണ്ടായിരുന്നത്. കമാൻഡോകളെ നിയോഗിച്ചിട്ടും ഏറെ പണിപെട്ടായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്താണ് യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ അന്ന് കരിങ്കൊടി കാണിച്ചത്. പോലീസിനെതിരെ ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും, ജലീൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനവുമെല്ലാം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതിനിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവും മറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരം തലേ ദിവസം മുതൽ അക്ഷാർഥത്തിൽ പോലീസ് വലയത്തിലായിരുന്നു. നൂറ് കണക്കിന് പോലീസുകാരെയാണ് മഫ്തിയിലും അല്ലാതെയും നഗരത്തിന്റെ മുക്കിലും മൂലയിലും വിന്യസിച്ചത്. മെഡിക്കൽ കോളജ് ത്രിതല കാൻസർ സെന്ററിന്റെ ഉദ്ഘാടനം, കുടുംബശ്രീ മഹിളാമാളിന്റെ ഉദ്ഘാടനം തുടങ്ങി രണ്ട് പരിപാടികളാണ് ശനിയാഴ്ച കോഴിക്കോട് മുഖ്യമന്ത്രിക്കുണ്ടായത്. മെഡിക്കൽ കോളേജിന്റെ പരിസരത്തും കുടംബശ്രീ മഹിളാമാൾ ഉദ്ഘാടനം ചെയ്യുന്നിടത്തും നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്. പരിപാടികളിൽ മാധ്യമപ്രവർത്തകരെ പോലും കർശന പരിശോധനകൾക്ക് ശേഷമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. ഇതിനിടെ കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസ് പരിസരത്ത് ബി.ജെ.പി രാവിലെ മുതൽ വൈകുന്നേരം വരെ നടത്തുന്ന പ്രതിഷേധ ധർണയും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. Content Highlights:Tight security for chief minister pinarayi vijayan
from mathrubhumi.latestnews.rssfeed https://ift.tt/2DIqBxe
via
IFTTT
No comments:
Post a Comment