ഇ വാർത്ത | evartha
വജ്രവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍
മുംബൈയില്‍ വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സീരിയല്‍ നടി കസ്റ്റഡിയില്‍. ഹിന്ദി മറാത്തി സീരിയലുകളിലൂടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. രാജേശ്വര്‍ ഉഡാനിയെന്ന വജ്രവ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി.
മൂന്നുദിവസം മുമ്പാണ് രാജേശ്വറിന്റെ മൃതദേഹം അഴുകിയ നിലയില്‍ റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
രാജേശ്വറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാണാതായ ദിവസം നഗരത്തിലെ വിക്രോളിയിലൂടെ യാത്ര ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ, നഗരത്തിലെ നിശാ ക്ലബ്ബുകളിലെ ബാര്‍ ഡാന്‍സര്‍ വനിതകളുമായി വഴിവിട്ടുള്ള ചില ബന്ധങ്ങളെ കുറിച്ചും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.
കസ്റ്റഡിയിലായ നടിയുമായി ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി ബന്ധം പുലര്‍ത്തിയിരുന്നു. ഇവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടിയെ കസ്റ്റഡിയില്‍ എടുത്തത്. കാണാതായ ദിവസം ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതിന്റെ തെളിവുകളും പൊലീസ് ലഭിച്ചിട്ടുണ്ട്.
എന്നാല്‍, കൊലപതാകവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥീരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വിനോദമേഖലയില്‍നിന്ന് കൂടുതല്‍ നടികളെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് സൂചനയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.
‘സാഥ് നിഭാന സാഥിയാ’ എന്ന സീരിയലിലൂടെയാണ് ദേവ്‌ലീന പ്രശസ്തയായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിന്‍ പവാര്‍ എന്ന മുന്‍ ബി ജെ പി നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേശ്വറിനെ താന്‍ പന്ത് മാര്‍ക്കറ്റില്‍ ഇറക്കിവിട്ടിരുന്നെന്നും അവിടെനിന്ന് മറ്റൊരുവാഹനത്തില്‍ അദ്ദേഹം കയറിപ്പോയതായും രാജേശ്വറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
മൃതദേഹത്തില്‍ പരിക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും ഷൂസിന്റെയും അടിസ്ഥാനത്തില്‍ മകനാണ് രാജേശ്വറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജേശ്വറിനെ തട്ടിക്കൊണ്ടുപോയവര്‍ മറ്റെവിടെയോ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Sw5DFU
via IFTTT
No comments:
Post a Comment