ചേലക്കര: വീട്ടുജോലിക്കോ, ശുചിമുറി വൃത്തിയാക്കാനോ തുടങ്ങി എന്ത് പണിയെടുക്കാനും തയ്യാറാണ്. കുടുംബത്തിന്റെ പട്ടിണിമാറ്റാനും ദൈവം തന്ന വികൃതരൂപം ചികിത്സിച്ച് നേരെയാക്കാനും. പക്ഷെ എന്നെ കണ്ടാൽ ആരും ജോലി തരില്ല,അത്രക്ക് സുന്ദരമുഖമാണ് എന്റേത്,ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിനി പ്രീതി(30)യുടെ വാക്കുകളാണിത്. ശരീരത്തിലെ തൊലി അടർന്ന് പോരുന്നതാണ് പ്രീതിയുടെ രോഗം. ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അത്യപൂർവരോഗമാണിത്. പഠനകാലത്തും ഇപ്പോഴും രോഗത്തിന്റെ അവസ്ഥമൂലം മുഖത്തെ ഉൾപ്പടെ തൊലി അടർന്ന് പോകുന്നതോടെ പലരും പ്രേതമെന്നും ഭീകരജീവിയെന്നും വിളിച്ച് തുടങ്ങി. ഇത്തരം ആക്ഷേപങ്ങൾ കേൾക്കുമ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞ് പ്രീതി സങ്കടം തീർക്കും. ചേലക്കര പഞ്ചായത്തിലെ പങ്ങാരപ്പിള്ളി പരേതനായ വേലായുധന്റെ മകൾ പ്രീതിയാണ് അപൂർവരോഗത്തിന് മുമ്പിൽ അടിയറവ് പറയാതെ ധീരതയോടെ പൊരുതുന്നത്. ജനിച്ചപ്പോൾ മുതൽ ഈ രോഗത്തിന്റെ പിടിയിലാണ് പ്രീതി. ആക്ഷേപങ്ങൾക്കും പ്രതിസന്ധികളിലും തളരാതെ പത്താംക്ലാസ് വരെ പഠിച്ചു. വർഷങ്ങൾക്ക് മുമ്പേ അച്ഛൻ മരിച്ചു. അമ്മ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം കഴിഞ്ഞിരുന്നത്. വാർദ്ധക്യം ബാധിച്ച് തുടങ്ങിയതോടെ അമ്മയെ സഹായിക്കാനാണ് ജോലിയെന്ന ആവശ്യവുമായി പ്രീതി ഇപ്പോൾ രംഗത്തിറങ്ങുന്നത്. കടുത്ത വേനലിൽ ശരീരത്തിലെ തൊലി ഉരുകുന്ന വേദനയും കടിച്ചമർത്തിയാണ് പ്രീതി കഴിയുന്നത്. ഇതിനിടെ അയൽവാസികളായ ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ നേതൃത്വത്തിൽ പങ്ങാരപ്പിള്ളി പ്രവാസി കൂട്ടായ്മയുടെ സഹായവും ചികിത്സയ്ക്ക് ലഭിച്ചിരുന്നു. അലോപ്പതിയും ആയുർവേദവുമായി മാറി മാറി ചികിത്സ നടത്തുകയും ചെയ്തു. കായംകുളം മോഹനവൈദ്യരുടെ ചികിത്സയിലാണ് പ്രീതിയിപ്പോൾ. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമ്പോൾ കടംവാങ്ങിയും മറ്റും വൈദ്യരുടെ അടുത്തെത്തി ചികിത്സിക്കും. ശരീരത്തിൽ ചൂട് കൊള്ളാതിരിക്കാൻ നോക്കണമെന്നാണ് വൈദ്യർ പറയുന്നത്. ഓടിട്ട ചെറിയവീട്ടിൽ ചൂട് കൊള്ളാതെ ഇരിക്കാൻ സാധിക്കുകയില്ല. ഇതോടെ തൊലി ഉരുകുന്ന വേദനയിൽ നിന്നും രക്ഷനേടാനായി ഇടയ്ക്കിടെ കുളിക്കുന്നതും പ്രീതി പതിവാക്കി. ചികിത്സയിലൂടെ ചെറിയൊരു ആശ്വാസം ലഭിച്ച് തുടങ്ങിയതായി പ്രീതി പറയുന്നു. പക്ഷെ തുടർ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണ്. ഇതിനിടെ പ്രീതിയുടെ അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് . കടയിൽ ജോലിയെടുക്കുന്ന സഹോദരന്റെ ഏകവരുമാനമാണ് കുടുംബത്തിനുള്ളത്. പക്ഷെ കുടുംബത്തിന്റെ ദയനീയ അവസ്ഥയെ കുറിച്ചും കുടുംബക്കാരുടെ വിവരങ്ങൾ പങ്കുവെക്കാനും പ്രീതി തയ്യാറല്ല. തന്റെ ദയനീയ അവസ്ഥകൾ വാർത്തയിലൂടെ സമൂഹമറിയുമ്പോൾ കുടുംബക്കാർ പരിഹാസ്യരാകേണ്ടെന്ന നിലപാടാണ് പ്രീതിക്കുളളത്. അയൽവാസികൾക്ക് പ്രീതി പ്രിയങ്കരിയാണ്. അതിനാൽതന്നെ കുടുംബശ്രീ പ്രവർത്തനത്തിലും സജീവമാണ് പ്രീതി. തുടർ ചികിത്സയ്ക്ക് പണമില്ലാത്തതും കുടുംബത്തിന്റെ വരുമാനം കുറഞ്ഞതോടെയുമാണ് വെയില് കൊള്ളാതെ എന്ത് പണിയെടുക്കാനും തയ്യാറായി പ്രീതി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്. സുമനസ്സുകളുടെ സഹായങ്ങൾ അയയ്ക്കാൻ കെ.വി.പ്രീതി, കരുവാൻ കുന്നത്ത് വീട്,പങ്ങാരപ്പിള്ളി(പി.ഒ.)ചേലക്കര ഫോൺ: 9526523172 എന്ന മേൽവിലാസത്തിലോCANARA BANK,CHELAKKARA BRANCH, A/C No.0801108064036(IFSC Code: CNRB0000801)എന്നവിലാസത്തിലോ സഹായം അയയ്ക്കാം. content highlights:Preethi suffering from skin disease Chelakkara
from mathrubhumi.latestnews.rssfeed https://ift.tt/2TfwXs4
via
IFTTT
No comments:
Post a Comment