കോട്ടയം: ആരും ഉത്തരം തെറ്റിക്കരുതെന്ന് വാത്സല്യപൂർവം ശാസിക്കുന്ന പ്രഥമാധ്യാപകന്റെ പരിവേഷത്തിലായിരുന്നു ഉമ്മൻ ചാണ്ടി. ജോസ് കെ. മാണിയും മോൻസ് ജോസഫും അനുസരണയുള്ള 'വിദ്യാർഥി'കളായി. കോട്ടയത്തെ തിരഞ്ഞെടുപ്പ് വിവാദങ്ങൾ ഞായറാഴ്ചയുടെ പകലിൽ അലിഞ്ഞു. യു.ഡി.എഫ്. ജില്ലാ നേതൃയോഗമായിരുന്നു വേദി. തോമസ് ചാഴികാടന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ രൂപപ്പെട്ട അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന് കോട്ടയം ഡി.സി.സി. ഓഫീസാണ് സാക്ഷ്യംവഹിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി തർക്കങ്ങൾ പരിഹരിക്കാനാണ് ആന്ധ്രയിൽനിന്നെത്തിയത്. സ്ഥാനാർഥിയായ ചാഴികാടൻകൂടി യോഗത്തിലെത്താൻ അദ്ദേഹം കാത്തിരുന്നു. പി.ജെ. ജോസഫിന്റെ പിന്തുണതേടി തൊടുപുഴയ്ക്ക് പോയിരുന്ന തോമസ് ചാഴികാടൻ, മോൻസ് ജോസഫിനൊപ്പം പന്ത്രണ്ടരയോടെ കോട്ടയത്തേക്ക് മടങ്ങിയെത്തി. വേദിയിലേക്കു വന്നപാടെ സ്ഥാനാർഥിയെ ഉമ്മൻ ചാണ്ടി ആശ്ലേഷിച്ചു. മോൻസിനെ നിർബന്ധപൂർവം വേദിയിലേക്ക് വരുത്തി. ജോസ് കെ. മാണിയും മോൻസും പുഞ്ചിരിയോടെ കൈകൾ ചേർത്തു. പാർട്ടിയിലുയർന്ന തർക്കത്തിൽ ഇരുധ്രുവങ്ങളിലായിരുന്നു ഇവർ. ഭിന്നതയുടെ കരിനിഴലൊഴിയുന്നതിന്റെ ആഹ്ളാദമായിരുന്നു നേതാക്കളുടെ മുഖത്ത്. പ്രചാരണത്തിന് പി.െജ. ജോസഫെത്തുമെന്ന് ഉറപ്പുലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു തോമസ് ചാഴികാടൻ. 'പഴയതെല്ലാം മറക്കണമെന്ന്' താൻ ജോസഫിനോട് അഭ്യർഥിച്ചതായി അദ്ദേഹം പറഞ്ഞു. വീഴ്ചകൾ നന്നല്ല മുന്നണിതീരുമാനങ്ങൾ അക്ഷരംപ്രതി ഇനിയെങ്കിലും എല്ലാവരും പാലിക്കണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു. പ്രചാരണരീതിയിൽ വീഴ്ചവരരുത്. അനുകൂല സാഹചര്യം വോട്ടാക്കി മാറ്റാൻ കഴിയണം. പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി. തോമസ് ചാഴികാടന്റെ വിജയത്തിന് ആത്മാർഥമായി പരിശ്രമിക്കുമെന്ന് മോൻസ് ജോസഫ് നേതാക്കൾക്ക് ഉറപ്പുനൽകി. സ്ഥാനാർഥിനിർണയത്തിൽ വിവാദങ്ങൾ സ്വാഭാവികമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി, യു.ഡി.എഫ്. യോഗത്തെ നിർണായകമെന്നാണ് വിശേഷിപ്പിച്ചത്. കോട്ടയം സീറ്റ് നിലനിർത്തേണ്ടത് മുന്നണിയുടെ അഭിമാനപ്രശ്നമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. പറഞ്ഞു. എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു. യോഗം സമാപനത്തിലേക്ക് കടന്നപ്പോൾ ഉമ്മൻ ചാണ്ടി വേദിവിട്ടു. കോൺഗ്രസിന്റെ നാല് സീറ്റിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെത്തണമെന്ന പാർട്ടി നിർദേശത്തെത്തുടർന്നായിരുന്നു ഇത്. content highlights: udf, oommen chandey, jose ka mani, p.j joseph
from mathrubhumi.latestnews.rssfeed https://ift.tt/2TN8sY7
via
IFTTT
No comments:
Post a Comment