ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായെത്തിയപ്പോൾ ഭീകരൻ മസൂദ് അസ്ഹർ താമസിച്ചത് ന്യൂഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ. വ്യാജ പോർച്ചുഗീസ് പാസ്പോട്ടിൽ ഇന്ത്യയിലെത്തിയ അയാൾ, അന്നാട്ടുകാരൻ വാലി ആദം ഈസ എന്ന പേരിലാണ് മുറികളെടുത്തത്. 1994 ജനുവരിയിലായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കുശേഷം ജമ്മുകശ്മീരിൽ പിടിയിലായപ്പോൾ അസ്ഹർ നൽകിയ മൊഴിയിലാണ് ഈ വിവരങ്ങളുള്ളത്. ന്യൂഡൽഹിയിലെ അശോക്, ജൻപഥ്, ഷീഷ് മഹൽ ഹോട്ടലുകളിലാണ് മസൂദ് അസ്ഹർ അന്ന് താമസിച്ചത്. നയതന്ത്രജ്ഞരുൾപ്പെടെയുള്ളവർ താമസിക്കുന്ന സമ്പന്നകോളനിയായ ചാണക്യപുരിയിലാണ് ഹോട്ടൽ അശോക്. ലഖ്നൗ, സഹാരൻപുർ, ദാറുൽ ഉലൂം ദേവ്ബന്ദ് ഇസ്ലാമിക് പഠനകേന്ദ്രം എന്നിവിടങ്ങളും ഇയാൾ സന്ദർശിച്ചു. ബംഗ്ലാദേശ് സന്ദർശനത്തിനുശേഷം ജനുവരി 29-നാണ് ഇയാൾ ഇന്ത്യയിലെത്തിയത്. രൂപംകണ്ടാൽ പോർച്ചുഗീസ് പൗരനാണെന്ന് തോന്നില്ലല്ലോ എന്ന ഇമിഗ്രേഷൻ അധികൃതരുടെ ചോദ്യത്തിന്, ജന്മംകൊണ്ട് താൻ ഗുജറാത്തുകാരനാണെന്നുപറഞ്ഞ് തടിയൂരി. ഡൽഹിയിലെത്തിയ ദിവസം കശ്മീർ സ്വദേശിയായ അഷ്റഫ് ദർ എന്നയാളെ ഫോണിൽ വിളിച്ചു. ഇയാൾ പിന്നീട് ഹർക്കത്തുൽ അൻസാറെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹമൂദിനൊപ്പം മസൂദിനെ കാണാൻ അശോക് ഹോട്ടലിലെത്തി. ഇവർക്കൊപ്പമാണ് സഹാരൻപുരിൽ പോയത്. ഈ സമയത്തൊന്നും താൻ യഥാർഥത്തിൽ ആരെന്ന് അസ്ഹർ വെളിപ്പെടുത്തിയിരുന്നില്ല. ജനുവരി 31-ന് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തി. അന്നുമുതൽ കോണാട്ട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലാണ് കഴിഞ്ഞത്. പിന്നീട് മൗലാന അബു ഹസൻ നദ്വി അഥവാ അലി മിയാൻ എന്നയാളെ കാണാനായി ബസിൽ ലഖ്നൗവിലേക്ക് പോയി. ഫെബ്രുവരി ആറിനോ ഏഴിനോ ആയിരുന്നു ഇത്. പിന്നീട്, അലി മിയാനെ കാണാൻ കഴിയാതെ ഡൽഹിയിലേക്ക് തിരികെപ്പോന്നു. പിന്നീട് താമസിച്ചത് കരോൾബാഗിലെ ഷീഷ് മഹൽ ഹോട്ടലിലാണ്. ഫെബ്രുവരി ഒമ്പതിന് ശ്രീനഗറിലെത്തി. വൈകീട്ട് ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമിയെന്ന് ഭീകരസംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫ്ഗാനിയും അംജദ് ബിലാലും കാണാനെത്തി. ഫെബ്രുവരി പത്തിന് മതിഗുണ്ടിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരർ ഒത്തുചേർന്ന യോഗത്തിനെത്തി. ഇവിടെനിന്ന് അനന്തനാഗിലേക്ക് കാറിലാണ് യാത്രതുടങ്ങിയത്. വഴിയിൽവെച്ച് കാർ കേടായതോടെ യാത്ര ഓട്ടോറിക്ഷയിലാക്കി. രണ്ടുമൂന്ന് കിലോമീറ്ററുകൾ പോയപ്പോഴേക്കും സൈനികർ ഓട്ടോ തടഞ്ഞുനിർത്തി. അസ്ഹർ പിടിയിലുമായി. Content Highlights:mazood azhar stayed at luxury hotels in delhi
from mathrubhumi.latestnews.rssfeed https://ift.tt/2VWpQX8
via
IFTTT
No comments:
Post a Comment