തിരുവനന്തപുരം: കനത്തചൂടിനെ തുടർന്ന് സംസ്ഥാനത്ത് അമ്പതോളം പേർക്കുകൂടി പൊള്ളലേറ്റു. ബുധനാഴ്ച രണ്ടുപേർക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതോളം പേർക്ക് ശരീരത്തിൽ ചുവന്ന പാടുകളുണ്ടായി. വെള്ളിയാഴ്ചവരെ കനത്തചൂടു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട് ഒഴികെയുള്ള പതിമൂന്നുജില്ലകളിൽ ചൂട് ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും. ഈ ദിവസങ്ങളിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്തചൂടുകാരണം കേരളത്തിൽ ഇതുവരെ 284 പേർക്ക് അസ്വാസ്ഥ്യം ഉണ്ടായതായി ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഏറ്റവുംകൂടുതൽ പത്തനംതിട്ട ജില്ലയിലാണ്- 41 പേർ. സൂര്യാഘാതത്തിൽ ഒരുമരണംമാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഏപ്രിൽ ആദ്യവാരംവരെ ദക്ഷിണേന്ത്യയിൽ ശരാശരിയിൽനിന്ന് രണ്ടുമുതൽ നാലുവരെ ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ സാധ്യതാ റിപ്പോർട്ടിലാണിത്. എന്നാൽ ഉഷ്ണതരംഗത്തിന് ഇപ്പോൾ സാധ്യതകാണുന്നില്ല. പാലക്കാട്ട് ബുധനാഴ്ചയും 40.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇവിടെ തുടർച്ചയായ രണ്ടാംദിവസമാണ് 40 ഡിഗ്രി കടക്കുന്നത്. ശരാശരിയിൽ നിന്ന് 2.4 ഡിഗ്രിയാണ് ബുധനാഴ്ച പാലക്കാട്ട് കൂടിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ താപനില ഉയർന്നത്. ഇവിടെ 37 ഡിഗ്രി രേഖപ്പെടുത്തി. (3.4 ഡിഗ്രി കൂടുതൽ). കോഴിക്കോട്ട് 2.8, കോട്ടയത്ത് 2.5 പുനലൂരിൽ 2.2 തിരുവനന്തപുരത്ത 2.3 ഡിഗ്രി എന്നിങ്ങനെയാണ് ചൂടുകൂടിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2YwvFMP
via
IFTTT
No comments:
Post a Comment