കൊച്ചി: തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചിരിക്കുന്നു. മരുന്നുകളോടും ഭക്ഷണത്തോടും ശരീരം ഏറെയൊന്നും പ്രതികരിക്കുന്നില്ല. ശരീരത്തിൽ പഴയതും പുതിയതുമായ ഇരുപതിലേറെ മുറിവുകൾ. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു.വിൽ കിടക്കുന്ന കുട്ടിയുടെ സ്ഥിതിയെക്കുറിച്ച് ഡോക്ടർ പറയുന്നത് ഒന്നുമാത്രം: ''എങ്ങനെ ഉണങ്ങും ഈ മുറിവുകൾ. ശരീരത്തിലും മനസ്സിലുമേറ്റ ഒരുപാട് മുറിവുകളുമായി ആ കുഞ്ഞ് ജീവിതത്തിന്റെയും മരണത്തിന്റെയും അതിർവരമ്പിലാണ് കിടക്കുന്നത്. ജീവിതത്തിലേക്ക് ആ കുഞ്ഞിനെ തിരിച്ചെത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ...'' തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ സ്ഥിതി അതിഗുരുതരമാണ്. വെന്റിലേറ്ററിൽനിന്ന് കുഞ്ഞിനെ മാറ്റാതെ ഏതാനും ദിവസങ്ങൾകൂടി മുന്നോട്ടുപോകുക എന്ന സാധ്യത മാത്രമേ ഇപ്പോൾ ഡോക്ടർമാർക്ക് മുന്നിലുള്ളൂ. കഴിഞ്ഞദിവസം ദ്രവരൂപത്തിൽ കൊടുത്ത ഭക്ഷണത്തോട് കുഞ്ഞ് നേരിയതോതിൽ പ്രതികരിച്ചിരുന്നു. 250 മില്ലി ഭക്ഷണമാണ് ട്യൂബിലൂടെ നൽകിയത്. അടുത്തദിവസം ഇതിന്റെ തോത് അല്പംകൂടി ഉയർത്താൻ ഡോക്ടർമാർ ആലോചിക്കുന്നുണ്ട്. കുടലിൽ ചെറിയ പ്രതികരണം വന്നതിനുപുറമേ ഹൃദയവും വൃക്കയുമെല്ലാം പ്രതികരിക്കുന്നതും ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രതികരണത്തിൽ മാറ്റമില്ലാത്തതാണ് ആശങ്കയ്ക്കിടനൽകുന്നത്. കുഞ്ഞിന്റെ തലച്ചോറിനേറ്റ കഠിനമായ ക്ഷതംതന്നെയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു. ക്രൂരമർദനമേറ്റ് മൂന്നു മണിക്കൂറിനുശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറിനകംതന്നെ ശസ്ത്രക്രിയയിലൂടെ തലയോട്ടി തുറന്നു. അപ്പോഴേക്കും രക്തസ്രാവത്തിലൂടെ കുഞ്ഞ് അതിഗുരുതരാവസ്ഥയിലെത്തിയിരുന്നു -ഡോ. ശ്രീകുമാർ പറഞ്ഞു. വെന്റിലേറ്ററിൽത്തന്നെ കുഞ്ഞിന്റെ ജീവൻ നിലനിർത്താനാണ് ഇപ്പോൾ ഡോക്ടർമാരുടെ സംഘം ശ്രമിക്കുന്നത്. കുഞ്ഞിനെ സന്ദർശിച്ച മുഖ്യമന്ത്രിയും ഡോക്ടർമാരുടെ നിർദേശം അംഗീകരിച്ചു. content highlights:Thodupuzha assault case, Crime, Childe,child abuse
from mathrubhumi.latestnews.rssfeed https://ift.tt/2WEEjqS
via
IFTTT
No comments:
Post a Comment