വരാപ്പുഴ: ബെനഡിക്ടിന് മരണഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ആക്ഷൻ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് ബെനഡിക്ടിന്റെ മനസ്സിൽ ഇപ്പോഴും. എളമക്കര സ്വദേശി ബെനഡിക്ട് ഇടപ്പള്ളിയിൽനിന്ന് പത്രക്കെട്ടുകൾ എടുക്കാനായി പോകുന്നതിനിടെയാണ് പേടിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ രണ്ടര മണിയായിട്ടുണ്ടാകും. ഇടപ്പള്ളി കുന്നുംപുറം പാലത്തിനു സമീപം നാല് ചെറുപ്പക്കാർ ഓട്ടോയ്ക്ക് കൈ കാണിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണെന്നു മനസ്സിലായി. അവർക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പത്രക്കെട്ട് എടുക്കാൻ പോകുകയാണെന്നും വേറേ ഓട്ടോ നോക്കണമെന്നും പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല. അത്യാവശ്യമാണെന്നു പറഞ്ഞതിനാൽ അവരെ വാഹനത്തിൽ കയറ്റി. ഒരാൾ ഡ്രൈവർ സീറ്റിലും മറ്റുള്ളവർ പിൻസീറ്റിലും ഇരുന്നു. വരാപ്പുഴ തിരുമുപ്പം ഭാഗത്ത് ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ചാർജ് ചോദിച്ചപ്പോൾ 200 രൂപ ആകുമെന്ന് പറഞ്ഞു. ചേരാനല്ലൂർ കണ്ടെയ്നർ ജങ്ഷൻ എത്തിയപ്പോൾ അവർ തർക്കം ഉന്നയിച്ചു. 100 രൂപയിൽ കൂടുതൽ തരില്ലെന്നായി. വാക്കുതർക്കമായി. ഭീഷണിയിലേക്ക് കാര്യങ്ങൾ മാറി. വരാപ്പുഴ പാലം അടുക്കാറായപ്പോൾ പിറകിലുണ്ടായിരുന്ന തടിച്ചയാൾ കഴുത്തിനു പിടിച്ചു. വണ്ടി നിർത്താൻ പറഞ്ഞു. എന്നാൽ, നിർത്താതെ മുന്നോട്ടു പോയി. അപ്പോഴേക്കും പാലത്തിന്റെ നടുവിൽ എത്തി. മുൻ സീറ്റിൽ ഇരുന്നയാൾ താക്കോൽ ഊരി. അതോടെ വണ്ടി നിന്നു. തുടർന്ന് നാലുപേരും ചേർന്ന് തന്നെ പിടിച്ചുവലിച്ച് പാലത്തിന്റെ നടുവിലായുള്ള കൈവരിയിൽ ചേർത്തുനിർത്തി. പോക്കറ്റിൽ നിന്ന് പഴ്സ് പിടിച്ചെടുത്തു. കാലുകളിൽ പിടിച്ച് പൊക്കി പുഴയിലേക്ക് തള്ളിയിട്ടു. എല്ലാം അവസാനിച്ചെന്നു കരുതി. ബെനഡിക്ടിന് നീന്തലും അറിയില്ല. പുഴയിലേക്ക് താഴ്ന്ന് താഴ്ന്ന് പോയി... എങ്ങനെയോ സർവ ശക്തിയുമെടുത്ത് മുകളിലേക്ക് ആഞ്ഞു കുതിച്ചു. തൊട്ടടുത്ത് പാലത്തിന്റെ തൂൺ കണ്ടു. ഒരു കണക്കിന് തൂണിൽ പിടിത്തം കിട്ടി. അലമുറയിട്ട് കരഞ്ഞു. ആരു കേൾക്കാൻ! അര മണിക്കൂറിലധികം ഒച്ചത്തിൽ നിലവിളിച്ചുകൊണ്ടേയിരുന്നു. മറുകരയിൽ ഏലൂർ ഭാഗത്ത് ചീനവലയിൽ ഉണ്ടായിരുന്നയാൾ നിലവിളി കേട്ട് അടുത്തേക്കെത്തി. മദ്യപിച്ച് പുഴയിൽ വീണതാണെന്നാണ് അയാൾ കരുതിയത്. തിരിച്ചുപോയി മറ്റൊരാളെയും കൂട്ടിവന്ന് വഞ്ചിയിൽ രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാം ഒരു ദുഃസ്വപ്നം പോലെയെന്ന് ബെനഡിക്ട്. തൊട്ടടുത്ത ദിവസം തന്നെ എളമക്കര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വരാപ്പുഴ സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരിൽ ഒരാളെ തിരിച്ചറിയാം എന്ന് ബെനഡിക്ട് പറഞ്ഞു. 15 വർഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിച്ചാണ് 56- കാരനായ ബെനഡിക്ട് ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബമായി കഴിയുന്നത്. കേസ് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. content highlights:auto driver kochi
from mathrubhumi.latestnews.rssfeed http://bit.ly/2VCAilZ
via
IFTTT
No comments:
Post a Comment