ഓവൽ: സ്വിങ് ലഭിക്കുന്ന പിച്ചുകളിൽ കളിക്കാനുള്ള ഇന്ത്യൻ നിരയുടെ ദൗർബല്യം പുറത്തുകാട്ടി ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആദ്യം പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ കിവീസ്, ഏഴു വിക്കറ്റ് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: ഇന്ത്യ 39.2 ഓവറിൽ 179-ന് ഓൾഔട്ട്, ന്യൂസീലൻഡ് 37.1 ഓവറിൽ നാലിന് 180. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറുമാണ് കിവീസിനെ അനായാസം വിജയത്തിലെത്തിച്ചത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ (22), കോളിന് മൺറോ (4) എന്നിവർ പുറത്തായ ശേഷം നാലാം വിക്കറ്റിൽ വില്യംസണും ടെയ്ലറും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽപോലും കിവീസിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്കായില്ല. 87 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 67 റൺസെടുത്ത വില്യംസണെ ഒടുവിൽ ചാഹലാണ് പുറത്താക്കിയത്. 75 പന്തിൽ നിന്ന് 71 റൺസെടുത്ത ടെയ്ലറെ ജഡേജയും പുറത്താക്കി. ഏഴുപേർ പന്തെറിഞ്ഞിട്ടും കിവീസിന്റെ നാലു വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് ഓൾഔട്ടായിരുന്നു. അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്കോർ 179-ൽ എത്തിച്ചത്. കിവീസ് ബൗളർ ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. രോഹിത് ശർമ (2), ശിഖർ ധവാൻ (2), ലോകേഷ് രാഹുൽ (6) എന്നിവരെ ബോൾട്ട് തുടക്കത്തിൽ തന്നെ മടക്കി. കിവീസ് ബൗളർമാരുടെ സ്വിങ്ങിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുഴങ്ങുന്ന കാഴ്ചയാണ് കെന്നിങ്ടൺ ഓവലിൽ കണ്ടത്. 2017-ൽ ഇതേ വേദിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക് ബൗളർ മുഹമ്മദ് ആമിറിനെതിരേ ഇതേ രീതിയിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ പതറിയത്. അന്ന് കിരീടവും ഇന്ത്യ കൈവിട്ടു. ആമിറിന്റെ സ്വിങ്ങിനു മുന്നിൽ അന്ന് പതറിയ ഇന്ത്യ ഇന്ന് ബോൾട്ടിന്റെ പന്തിന്റെ മൂവ്മെന്റിനു മുന്നിലും മുട്ടുമടക്കുകയായിരുന്നു. തുടക്കം തകർന്ന ശേഷം വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 18 റൺസെടുത്ത കോലിയെ ഗ്രാൻഡ്ഹോം പുറത്താക്കി. തമ്മിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാണ്ഡ്യയെ 20-ാം ഓവറിൽ ജെയിംസ് നീഷാമാണ് പുറത്താക്കിയത്. 37 പന്തുകൾ നേരിട്ട പാണ്ഡ്യ ആറു ബൗണ്ടറികളടക്കം 30 റൺസെടുത്തു. പിന്നാലെയെത്തിയ ദിനേഷ് കാർത്തിക് മൂന്നു പന്തിൽ നിന്ന് നാലു റൺസുമായി മടങ്ങി. ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കൂട്ടിച്ചേർത്ത 62 റൺസാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. 50 പന്തുകൾ നേരിട്ട ജഡേജ ആറു ബൗണ്ടറിയും രണ്ടു സിക്സും അടക്കം 54 റൺസെടുത്ത് പുറത്തായി. 19 റൺസെടുത്ത കുൽദീപിനെ ബോൾട്ട് മടക്കിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. കിവീസിനായി ബോൾട്ട് നാലു വിക്കറ്റ് വീഴ്ത്തി. നീഷാമും മൂന്നു വിക്കറ്റ് നേടി. Content Highlights:cricket world cup india vs new zealand practice match
from mathrubhumi.latestnews.rssfeed http://bit.ly/2X3pYEZ
via
IFTTT
No comments:
Post a Comment