ന്യൂഡൽഹി/സിങ്കപ്പൂർ: ജെറ്റ് എയർവേസ് വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക് നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന് പിന്മാറാൻ തയ്യാറെടുക്കുന്നു. വാടകക്കുടിശ്ശിക പെരുകുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ നടപടി. നിലവിൽ രണ്ടുകമ്പനികൾ അഞ്ചു വിമാനങ്ങളുടെ രജിസ്ട്രേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ.) അപേക്ഷ നൽകിയിട്ടുണ്ട്. കരാർ റദ്ദാക്കുന്നതിന്റെ നടപടിക്രമത്തിൽ ഉൾപ്പെട്ടതാണിത്. മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങൾ നൽകുന്ന കമ്പനികൾക്കുള്ള പ്രതിഫലം, വിമാനം വാടകയ്ക്കുനൽകുന്ന കമ്പനികൾക്കുള്ള വാടക തുടങ്ങിയവ കുടിശ്ശികയാണ്. വായ്പത്തിരിച്ചടവും മുടങ്ങി. ഏകദേശം 6900 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. അടിയന്തര ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ജെറ്റ് എയർവേസ് രാജ്യത്തെ ബാങ്കുകളുമായി ചർച്ച നടത്തിവരുകയാണ്. വിമാനങ്ങൾ വാടകയ്ക്കുനൽകുന്ന ജി.ഇ. ക്യാപിറ്റൽ ഏവിയേഷൻ സർവീസസ്, ഏർക്യാപ് ഹോൾഡിങ്സ്, ബി.ഒ.സി. ഏവിയേഷൻ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾ കുടിശ്ശിക വർധിച്ചതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. ചില കമ്പനികൾ വിമാനങ്ങൾ തിരിച്ചെടുത്തിരുന്നു. വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ ഇതിന്റെ ഉടമകൾക്ക് അവ രാജ്യത്തുനിന്ന് കൊണ്ടുപോകാനാകും. വിമാനങ്ങൾ പിൻവലിക്കുന്നത് ജെറ്റുമായി ബന്ധപ്പെട്ടുനിൽക്കുന്ന മറ്റു കമ്പനികളുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം. അതേസമയം, വിമാനങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കാൻ ചില കമ്പനികൾ അപേക്ഷ നൽകിയതുസംബന്ധിച്ച് അറിവില്ലെന്നാണ് ജെറ്റ് എയർവേസിന്റെ പ്രതികരണം. വാടകയ്ക്ക് വിമാനങ്ങൾ സർവീസിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും പതിവാണെന്നും അവർ അറിയിച്ചു. Content Highlights:jet airways crisis
from mathrubhumi.latestnews.rssfeed https://ift.tt/2u9G1o0
via
IFTTT
No comments:
Post a Comment