തിരുവനന്തപുരം: കടലിൽനിന്ന് ഇനി 10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടികൂടിയാൽ ഫിഷറീസ് എൻഫോഴ്സ്മെന്റുകാരുടെ വലയിൽപ്പെട്ടതുതന്നെ. മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിർദേശിച്ചു. മൺസൂൺ കാലത്തുള്ള ട്രോളിങ് നിരോധനം എല്ലാ സംസ്ഥാനങ്ങളും ഒരേ സമയത്ത് നടപ്പാക്കാനും നിർദേശമുണ്ട്. സമുദ്ര മത്സ്യോത്പാദനം, വിവേകപൂർവമായ ഉപയോഗം തുടങ്ങിയ മേഖലകളിൽ കേരളം ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിരുന്നു. ഒരു സംസ്ഥാനം മാത്രം നടപ്പാക്കിയതുകൊണ്ട് ലക്ഷ്യം നേടാനാവില്ലെന്ന് വിലയിരുത്തി സംസ്ഥാന സർക്കാർ ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ് കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ.) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്. മൺസൂൺ കാലത്ത് കേരളത്തിൽ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളിൽ ഇത് രണ്ടുതവണയായാണ്. ഉൾക്കടൽ മീൻപിടിത്ത പരിശീലനം, മീൻകുഞ്ഞുങ്ങളെ കൊന്നുകൊണ്ടുള്ള മീൻപിടിക്കൽ തടയൽ, എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം, മത്സ്യങ്ങളെ ആകർഷിക്കുന്നതിനുള്ള കൃത്രിമോപാധികളുടെ നിരോധനം തുടങ്ങിയവയിലും കേരളമാതൃക നടപ്പാക്കണം. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശചെയ്ത വലകളുടെ ഉപയോഗം, ബോട്ട് ബിൾഡിങ് യാർഡുകളുടെ രജിസ്ട്രേഷൻ, വല നിർമാണ യൂണിറ്റുകളുടെ നിർബന്ധിത രജിസ്ട്രേഷൻ, കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗുണനിലവാര സമ്പ്രദായം നടപ്പാക്കൽ, കടലിലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, ശുചിത്വ സാഗരം പദ്ധതി നടപ്പാക്കൽ, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സമ്പ്രദായത്തിന്റെയും വെസ്സൽ മോണിറ്ററിങ് സമ്പ്രദായത്തിന്റെയും നിർബന്ധിത ഉപയോഗം, ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി ഹാച്ചറികളുടെ അക്രഡിറ്റേഷൻ, ഹാർബറുകളുടെ നടത്തിപ്പിനായി പ്രത്യേക മാനേജ്മെന്റ് സൊസൈറ്റികൾ എന്നിവ സംബന്ധിച്ചുള്ള കേരളത്തിന്റെ ശുപാർശകളും നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:Kerala bans catch of juvenile fishes
from mathrubhumi.latestnews.rssfeed https://ift.tt/2CkuKWE
via
IFTTT
No comments:
Post a Comment