തിരുവനന്തപുരം: സിറ്റിങ് എം.പി.മാരിൽ കാസർകോട്ടെ പി. കരുണാകരനൊഴികെ മറ്റുള്ളവരെ ഉൾപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി. എം.എൽ.എ.മാരായ എ. പ്രദീപ്കുമാർ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. ചൊവാഴ്ചത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂർ), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂർ), ജോയ്സ് ജോർജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങൽ) എന്നിവർ അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിർദേശം. കഴിഞ്ഞതവണ ജനതാദൾ(എസ്) മത്സരിച്ച കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സീറ്റ് സംബന്ധിച്ച് ജെ.ഡി.എസുമായുള്ള ചർച്ച പൂർത്തിയാക്കാനുമുണ്ട്. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസർകോട്ട് പി. കരുണാകരന് പകരം പാർട്ടി മുൻ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ വരും. മറ്റു മണ്ഡലങ്ങളിലെ സാധ്യത വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി പി. സതീദേവിക്കാണ് സാധ്യത. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസിന്റെയും പേരുകളും പരിഗണനയിൽ. മലപ്പുറം: എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ചാലക്കുടി: ഇന്നസെന്റ് എറണാകുളത്തേക്ക് മാറിയാൽ പി. രാജീവ് മത്സരിക്കും. മുൻ എം.എൽ.എ. സാജുപോളിനെയും പരിഗണിക്കുന്നു. കൊല്ലം: മുൻ ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ. തുടക്കംമുതലേ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. കോട്ടയം: ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിന് മുൻഗണന. സുരേഷ് കുറുപ്പിന്റെ പേരും പരിഗണിക്കുന്നു. പൊന്നാനി, പത്തനംതിട്ട സീറ്റുകളിൽ തീരുമാനമായില്ല. ഘടകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ വ്യക്തത വരൂ. ബുധനാഴ്ച അതത് മണ്ഡലങ്ങളിലെ പാർലമെന്ററി കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം ചർച്ചചെയ്യും. അതിനുശേഷം വ്യാഴാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റും തുടർന്ന് സംസ്ഥാനകമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ അതേപടി അംഗീകരിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഇടതുമുന്നണി യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക അംഗീകരിക്കും. content highlights:cpm list of candidates for loksabha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2ThqxND
via
IFTTT
No comments:
Post a Comment