ചെന്നൈ: ശരവണഭവൻ ഹോട്ടൽ ശൃംഖലയുടമ പി. രാജഗോപാലി(72)ന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചത് കൊലപാതകം കൊടുംക്രൂരതയെന്ന വിലയിരുത്തലോടെ. മദ്രാസ് ഹൈക്കോടതി പത്തു വർഷം മുമ്പ് നൽകിയ ശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. 2001-ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനുള്ള വ്യഗ്രതയിൽ രാജഗോപാൽ പ്രിൻസിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. കൊടൈക്കനാൽ കാടുകളിലെ പെരുമാൾമലൈയിലാണ് മൃതദേഹം കണ്ടെത്തിയത്. പണംകൊണ്ട് കേസ് ഒതുക്കിത്തീർക്കാമെന്നാണ് രാജഗോപാൽ കരുതിയിരുന്നത്. ഇന്ത്യയിൽ മാത്രം 25 ശാഖകളുള്ള ശരവണഭവന് യു.എസ്., ബ്രിട്ടൻ, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശാഖകളുണ്ട്. 'അണ്ണാച്ചി'യെന്ന് വിളിപ്പേരുള്ള രാജഗോപാലിന്റെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസാമിയുടെ മകളായിരുന്നു ജീവജ്യോതി. രാമസ്വാമിയുടെ മകന് ട്യൂഷനെടുക്കാൻ ഇവരുടെ വീട്ടിൽ പ്രിൻസ് വന്നിരുന്നു. തുടർന്ന് പ്രിൻസുമായി ജീവജ്യോതി പ്രണയത്തിലായി. ക്രിസ്ത്യാനിയായ പ്രിൻസുമായുള്ള മകളുടെ വിവാഹം രാമസാമി എതിർത്തു. എന്നാൽ, 1999-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. പിന്നീട്, സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങാനുള്ള വായ്പയ്ക്കായി പ്രിൻസും ജീവജ്യോതിയും രാജഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം രാജഗോപാൽ ജീവജ്യോതിയെ ദിവസവും ഫോൺവിളിക്കാൻ തുടങ്ങി. വിലകൂടിയ ആഭരണങ്ങൾ സമ്മാനമായി നൽകി. അന്ന് 20 വയസ്സുമാത്രമുണ്ടായിരുന്ന ജീവജ്യോതിയോട് തന്റെ മൂന്നാം ഭാര്യയാകാൻ ആവശ്യപ്പെട്ടു. ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നത്രെ ഇത്. ഇതിന് അവർ വിസമ്മതിച്ചതോടെ പ്രിൻസിന് എച്ച്.ഐ.വി. ബാധയുണ്ടെന്നും രക്തപരിശോധന നടത്തണമെന്നും ഒരു ഡോക്ടറെക്കൊണ്ട് പറയിപ്പിച്ചു. തുടർച്ചയായി ശല്യമുണ്ടായപ്പോൾ, 2001-ൽ ജീവജ്യോതി പോലീസിൽ പരാതിനൽകുമെന്ന് ഭീഷണിപ്പെടുത്തി. പണംകൊടുത്ത് പോലീസിനെ ഒതുക്കുമെന്നായി രാജഗോപാൽ. ഒരവസരത്തിൽ ജീവജ്യോതിയെ താൻ വിവാഹം കഴിക്കുമെന്ന് പ്രിൻസിേനാടും ഇയാൾ ഭീഷണിമുഴക്കി. ഇതേത്തുടർന്ന് പ്രിൻസും ജീവജ്യോതിയും ചെന്നൈയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു. എന്നാൽ, രാജഗോപാൽ ഗുണ്ടകളെവിട്ട് പ്രിൻസിനെ തല്ലിയതോടെ ഇരുവരും പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രിൻസിനെ തട്ടിക്കൊണ്ടുപോയി കൊന്നത്. കേസിലെ രണ്ടാം പ്രതി ഡാനിയൽ ആണ് പോലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മൂന്നു വർഷത്തിനു ശേഷം സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം കഠിനതടവ് വിധിച്ചു. തുടർന്ന് കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. 2009-ൽ ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവാക്കി വർധിപ്പിച്ചു. ഇതോടെ ജയിലിലായ രാജഗോപാൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തിരുച്ചെന്തൂരിലെ വീട്ടിലാണ് ഇയാൾ ഇപ്പോഴുള്ളത്. content highlights:SC upholds life term for Saravana owner
from mathrubhumi.latestnews.rssfeed https://ift.tt/2U3hNeC
via
IFTTT
No comments:
Post a Comment