തൊടുപുഴ: കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ പാർലമെന്റ് മോഹത്തിന് ആദ്യം തടയിട്ടത് മാണിയും പുത്രനും. ഇപ്പോൾ കൈപ്പത്തി ചിഹ്നത്തിന്റെപേരിൽ കോൺഗ്രസും കൈവിട്ടു. മൂന്നാംശ്രമത്തിന് വീറോടെ 1989-ലും '91-ലും പാർലമെന്റ് കാണാൻ ജോസഫ് ശ്രമിച്ചതാണ്. 1989-ൽ ഇരുമുന്നണിയിലുംപെടാതെ സ്വതന്ത്രനായി മൂവാറ്റുപുഴ മണ്ഡലത്തിൽനിന്നെങ്കിലും പരാജയപ്പെട്ടു. 91-ൽ ജോസഫ് എൽ.ഡി.എഫിലായിരുന്നു. അന്ന് രാജീവ്ഗാന്ധി വധത്തെത്തുടർന്നുള്ള സഹതാപതരംഗത്തിൽ ഇടുക്കി മണ്ഡലത്തിൽ ജോസഫിന് അടിപതറി. പിന്നെ ഇക്കുറിയാണ് ലോക്സഭയിലേക്ക് പോകാൻ ശ്രമം നടത്തുന്നത്. ഇത്തവണ ചർച്ചകൾ സജീവമാകുന്നതിന് മുമ്പുതന്നെ ലോക്സഭാ സ്ഥാനാർഥിയാകാനുള്ള ആഗ്രഹം ജോസഫ് തുറന്നുപറഞ്ഞു. മാണിവിഭാഗം നേതാവായ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയ സ്ഥിതിക്ക് കോട്ടയം സീറ്റ് തനിക്കുവേണമെന്ന് പാർട്ടി ചെയർമാൻ മാണിയോട്, ജോസഫ് ആവശ്യപ്പെടുകയും ചെയ്തു. അട്ടിമറി 'യോഗം' ആവശ്യം പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ചയ്ക്കുവെച്ചു പാസായി. പിന്നീടാണ് അട്ടിമറികളുണ്ടാകുന്നത്. ഇടുക്കിക്കാരനായ ജോസഫ് കോട്ടയത്ത് മത്സരിക്കുന്നതിൽ പാർട്ടി അംഗങ്ങൾക്ക് എതിർപ്പുണ്ടെന്ന പ്രാദേശികവാദം ഉയർത്തി അദ്ദേഹത്തെ തഴഞ്ഞു. ഇത് മാണി ജോസഫിനെ വിളിച്ച് പറയുകയും ചെയ്തു. എങ്കിലും പ്രതീക്ഷയോടെ ജോസഫ് കാത്തിരുന്നു. എന്നാൽ, അന്ന് രാത്രി 9.15-ന് തോമസ് ചാഴികാടനെ കോട്ടയം സ്ഥാനാർഥിയാക്കിയതായി മാണി പത്രക്കുറിപ്പിറക്കി. അത് ജോസഫ് അറിഞ്ഞത് മാധ്യമങ്ങളിലൂടെ. ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച ജോസഫിനെ യു.ഡി.എഫ്. നേതാക്കളാണ് ആശ്വസിപ്പിച്ചത്. പ്രാദേശികവാദത്തെ തടയിടാൻ കോട്ടയം കോൺഗ്രസിനും ഇടുക്കി കേരള കോൺഗ്രസിനും വെച്ചുമാറാമെന്ന ഒരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവെച്ചെങ്കിലും ജോസ് കെ. മാണി അംഗീകരിച്ചില്ല. സ്വത്വത്തിനായി പിന്മാറ്റം തുടർന്ന് ജയസാധ്യത മുൻനിർത്തി ഇടുക്കിയിൽ യു.ഡി.എഫ്. സ്വതന്ത്രനാകാൻ ഒരു ആലോചനവന്നു. എന്നാൽ, കോൺഗ്രസിലെ ഒരു ഗ്രൂപ്പ് അതിന് തടയായി. കൈപ്പത്തി ചിഹ്നത്തിൽത്തന്നെ ജോസഫ് മത്സരിക്കണമെന്ന് അവർ ശഠിച്ചു. കോൺഗ്രസിനെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെങ്കിൽ 'കൈപ്പത്തി വിജയത്തിന്റെ' എണ്ണം കൂട്ടണമെന്നും അവർ പറഞ്ഞു. എന്നാൽ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായ ജോസഫിന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നകാര്യം അചിന്തനീയമായിരുന്നു. അതോടെ, 76-ാം വയസ്സിലും പാർലമെന്റ് മോഹം പൂവണിയാതെ അദ്ദേഹത്തിന് പിൻമാറേണ്ടിവന്നു. Content Highlights:pj josephs current situation in politics
from mathrubhumi.latestnews.rssfeed https://ift.tt/2TTNG8C
via
IFTTT
No comments:
Post a Comment