ന്യൂഡൽഹി: എറണാകുളത്ത് സ്ഥാനാർഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കെ.വി. തോമസ് എം.പി. സിറ്റിങ് എം.പി.മാരിൽ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ തീരുമാനത്തിൽ താൻ നടുക്കത്തിലാണ്. ഭാവികാര്യങ്ങൾ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ചു തീരുമാനിക്കും. ബി.ജെ.പി.യിലേക്കു പോവുമോയെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ബി.ജെ.പി.യും സി.പി.എമ്മും ഉൾപ്പെടെ എല്ലാ പാർട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ടെന്നായിരുന്നു മറുപടി. “മുതിർന്ന നേതാക്കളുമായൊക്കെ ആശയവിനിയമം നടത്തിയിരുന്നു. ആരും സ്ഥാനാർഥിത്വം ഇല്ലെന്നു പറഞ്ഞില്ല. ഒടുവിൽ തീരുമാനം അറിഞ്ഞപ്പോൾ ഞാൻ നടുങ്ങി. സാധാരണ കോൺഗ്രസ് കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ് ഞാൻ. ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാവും. ഞാൻ ഡൽഹിരാഷ്ട്രീയം വിട്ടു പോവില്ല. കൊച്ചിയിലും എറണാകുളത്തും കൊച്ചുഗ്രാമമായ കുമ്പളങ്ങിയിലുമൊക്കെയായി ജനങ്ങൾക്കൊപ്പം ഉണ്ടാവും. ആരോടും പരിഭവമില്ല. ആരെങ്കിലും വഞ്ചിച്ചതായി കരുതുന്നുമില്ല”- അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണോ സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണമെന്നുചോദിച്ചപ്പോൾ താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടുള്ള ആളല്ലെന്നായിരുന്നു മറുപടി. മണ്ഡലത്തിൽ താൻ തുടങ്ങിവെച്ച ഒട്ടേറെ വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. അതൊന്നും പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ല. താൻ രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവുമെന്നും കെ.വി. തോമസ് പറഞ്ഞു. content highlights:KV Thomas, Congress, UDF, Eranakulam
from mathrubhumi.latestnews.rssfeed https://ift.tt/2O6fZv0
via
IFTTT
No comments:
Post a Comment