അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻമന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ (68) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളിമുറിയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുത്ത് രക്തത്തുള്ളികളുണ്ടായിരുന്നു. മരണത്തിൽ കുടുംബാംഗങ്ങൾ ദുരൂഹത ആരോപിച്ചു. റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ് എം.വി. കൃഷ്ണറെഡ്ഡി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്ന് അദ്ദേഹം പറഞ്ഞു. തലയിലുൾപ്പെടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പുലിവെംഡുല പോലീസ് അറിയിച്ചു. വിവേകാനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ അനന്തരവനും മുൻ എം.പി.യുമായ വൈ.എസ്. അവിനാശ് റെഡ്ഡി പറഞ്ഞു. തലയുടെ മുന്നിലും പിന്നിലും മുറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരപുത്രനും വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനുമായ ജഗൻമോഹൻ റെഡ്ഡിയെ രണ്ടുദിവസം മുമ്പ് വിവേകാനന്ദ ഹൈദരാബാദിലെ വീട്ടിലെത്തിക്കണ്ടിരുന്നു. വൈ.എസ്.ആർ. കോൺഗ്രസിനുവേണ്ടി അദ്ദേഹം പുലിവെംഡുലയിൽ പ്രചാരണം തുടങ്ങിയിരുന്നു. ഇത്തവണ അദ്ദേഹം വൈ.എസ്.ആർ. കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു. മരണവിവരം അറിഞ്ഞയുടൻ ജഗൻമോഹൻ റെഡ്ഡിയും അമ്മ വിജയമ്മയും ഹൈദരാബാദിൽനിന്ന് പുലവെംഡുലയിലെത്തി. രണ്ടുതവണ എം.എൽ.എ.യും മൂന്നുതവണ എം.പി.യുമായിരുന്നു വിവേകാനന്ദ റെഡ്ഡി. 2009-14ൽ ആന്ധ്രപ്രദേശ് കൃഷിമന്ത്രിയായിരുന്നു. വൈ.എസ്. ജഗൻമോഹൻ റെഡ്ഡി കോൺഗ്രസ് വിട്ട് വൈ.എസ്.ആർ. കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം കോൺഗ്രസിൽത്തന്നെ തുടർന്നു. 2011-ലെ ഉപതിരഞ്ഞെടുപ്പിൽ സഹോദരഭാര്യ വിജയമ്മയോട് മത്സരിച്ചു തോറ്റിരുന്നു. content highlights:YSRs brother Vivekananda Reddy found dead
from mathrubhumi.latestnews.rssfeed https://ift.tt/2ubtLn7
via
IFTTT
No comments:
Post a Comment