തിരുവനന്തപുരം: എല്ലാ മണ്ഡലത്തിലും സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ ഇരുമുന്നണിയെയും ബഹുദൂരം പിന്നിലാക്കിയ എൽ.ഡി.എഫ്. പ്രചാരണത്തിന്റെ ആസൂത്രണത്തിലും ഒരടി മുന്നിലാണ്. നാടുമുതൽ വീടുവരെ ഇടതുപ്രചാരണത്തിന്റെ അലയൊലിയെത്തിക്കാനുള്ള പരിപാടികളാണ് ഇടതുമുന്നണി നടത്തുന്നത്. 14 ജില്ലയിലും മണ്ഡലം കൺവെൻഷൻ പൂർത്തിയാക്കിയതിനുപിന്നാലെ, ഒരു 'മാസ് എൻട്രി'യുമായി ബൂത്തുതലത്തിലേക്കിറങ്ങുകയാണ്. നാലുദിവസംകൊണ്ട് ബൂത്തുതലത്തിൽ കാൽലക്ഷം കുടുംബസംഗമങ്ങളും പൊതുയോഗങ്ങളും നടത്താനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷികളെല്ലാം ബൂത്തുതലത്തിൽ കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. 21-നകം ഇത് എൽ.ഡി.എഫ്. കമ്മിറ്റികളാക്കി മാറ്റും. മാർച്ച് 19 മുതൽ 22 വരെ ഇ.എം.എസ്.-എ.കെ.ജി. ദിനാചരണം സി.പി.എം. സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇത് തിരഞ്ഞെടുപ്പ് പരിപാടികളാക്കി മാറ്റുന്നതോടെയാണ് കുടുംബസംഗമത്തിലേക്കും പൊതുയോഗത്തിലേക്കും മാറിയത്. എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും പങ്കാളിത്തതോടെയാകും കുടുംബസംഗമം. 19 മുതൽ 21 വരെ സംസ്ഥാനത്തെ എല്ലാ ബൂത്തിലും കുടുംബസംഗമം പൂർത്തിയാക്കും. 24,970 ബൂത്തുകളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളിലാകെ മൂന്നുദിവസത്തിനുള്ളിൽ ഇടത് കൂട്ടായ്മകളൊരുങ്ങും. മന്ത്രിമാരടക്കം, ബൂത്തുതലത്തിൽ കിട്ടാവുന്ന നേതാക്കളും യോഗങ്ങളിലെത്തും. സി.പി.എമ്മും സി.പി.ഐ.യും ഇതിനകം എല്ലാ ബൂത്തിലും കുടുംബയോഗം പൂർത്തിയാക്കി. അതിനുപുറമേയാണ് മുന്നണിയുടെ കുടുംബസംഗമം. വിഷു, ഈസ്റ്റർ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധിനൽകിയുള്ള പ്രവർത്തനത്തിനാണ് ഇടതുമുന്നണി രൂപംനൽകിയിട്ടുള്ളത്. ഏപ്രിൽ മുതലാണ് സ്ഥാനാർഥിപര്യടനവും നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങളും. അതുവരെ ഗൃഹസന്ദർശനമാണ് പ്രധാന പ്രചാരണപരിപാടി. എല്ലാ മണ്ഡലത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഒരു മണ്ഡലത്തിൽ കുറഞ്ഞത് രണ്ടുമന്ത്രിമാരെങ്കിലും പ്രചാരണത്തിനെത്തും. വി.എസിനെ എല്ലാവർക്കും വേണം, പക്ഷേ.... മുൻ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ 'സ്റ്റാർ' പ്രചാരകനായിരുന്ന വി.എസ്. അച്യുതാനന്ദനെ എത്തിക്കാൻ മിക്ക സ്ഥാനാർഥികളും ശ്രമിക്കുന്നുണ്ട്. എന്നാൽ, പ്രായാധിക്യം പരിഗണിച്ച് കുറഞ്ഞ മണ്ഡലങ്ങളിൽമാത്രമാകും വി.എസിന്റെ പരിപാടി. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ വി.എസ്. പ്രചാരണത്തിനിറങ്ങും. പത്തനംതിട്ടയിൽ വരണമെന്ന് ആ മണ്ഡലത്തിൽനിന്ന് നേതാക്കൾ വി.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങുന്നതിന് വി.എസിന് താത്പര്യവുമില്ല. അതിനാൽ, പാർട്ടി നിശ്ചയിക്കുന്നതിനനുസരിച്ചാകും വി.എസിന്റെ പരിപാടികൾ. രണ്ട് മണ്ഡലം കൺവെൻഷൻ വി.എസ്. ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തേയുള്ള പാർട്ടിതീരുമാനം. എന്നാൽ, യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ആലപ്പുഴ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം മാത്രമാണ് നൽകിയത്. content highlights:ldf election campaign
from mathrubhumi.latestnews.rssfeed https://ift.tt/2uanBU9
via
IFTTT
No comments:
Post a Comment