കാഞ്ഞങ്ങാട്: സദ്യ കഴിച്ചശേഷം കൈകഴുകുന്ന വയോധികമാരുടെ മാല മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടു സ്ത്രീകളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ജ്യോതി എന്ന ദിവ്യ (42), ജയന്തി (44), എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂരിലെ വാരണാസിപുരം എന്നാണ് ഇവർ നൽകിയ മേൽവിലാസം. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹൊസ്ദുർഗ് അഡീഷണൽ എസ്.ഐ. വി.ജയപ്രസാദ് പറഞ്ഞു. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ 25-ലേറെ കേസുകൾ ഇവരുടെ പേരിലുണ്ട്. പല സ്റ്റേഷനിലും പല പേരുകളാണുള്ളത്. അതിനാൽ ഇവരുടെ ഫോട്ടോ കൈമാറിയാണ് അതതു സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഇരുവരെയും തിരിച്ചറിഞ്ഞതും കേസുകളുടെ വിവരം കൈമാറിയതുമെന്ന് ഹൊസ്ദുർഗ് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കുന്നുമ്മലിലെ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ പങ്കെടുത്ത് കൈകഴുകവെ കോട്ടച്ചേരി കുന്നുമ്മലിലെ കാർത്ത്യായനിയുടെ മാലകവർന്നതാണ് മോഷ്ടാക്കളെ പിടികൂടുന്നതിലെത്തിച്ചത്. മൂന്നു പവൻ മാലയാണ് കവർന്നത്. കഴുത്തിൽനിന്ന് മാലകവർന്നത് മനസ്സിലായ കാർത്ത്യായനി ഉടൻ ചടങ്ങിൽ പങ്കെടുത്ത ആളുകളോട് വിവരം പറഞ്ഞു. ഇതോടെ എല്ലാവരും തിരച്ചിൽ തുടങ്ങി. ഈ സമയത്ത് ജയന്തിയും ജ്യോതിയും ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ടു. ഇവർ രണ്ടുപേരെയും ക്ഷേത്രത്തിലെത്തിയവർ കണ്ടിരുന്നു. കാർത്ത്യായനിയുടെ മാല മോഷണംപോയ വിവരം പരസ്പരം പറയുമ്പോഴാണ് ഈ രണ്ടു സ്ത്രീകളുടെ കാര്യം എല്ലാവരും ഓർത്തത്. ഉടൻ ഓട്ടോറിക്ഷക്കാരോട് ചോദിച്ചു. അവർ പരസ്പരം ഫോണിൽ വിളിച്ചപ്പോൾ ജില്ലാ ആസ്പത്രിയിൽ ഇറക്കിയതായി വിവരം കിട്ടി. ഉടൻ പോലീസ് ജില്ലാ ആസ്പത്രിയിലെത്തി. ഈ സമയം ആസ്പത്രിയിൽനിന്ന് ഇരുവരും വസ്ത്രംമാറി വരികയായിരുന്നു. വേഷം മാറിയെങ്കിലും പോലീസ് രണ്ടുപേരെയും തിരിച്ചറിഞ്ഞു. നാലുമാസം മുമ്പ് കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ കവ്വായിയിലെ കമലാക്ഷിയുടെ സ്വർണമാല സമാനരീതിയിൽ കവർന്നപ്പോൾ ഈ മോഷ്ടാക്കളുടെ സി.സി.ടി.വി.ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഏതാനുംദിവസം മുമ്പ് കാഞ്ഞങ്ങാട് ലയൺസ് ഓഡിറ്റോറിയത്തിലും ഇതേ രീതിയിൽ വയോധികയായ സരോജിനിയെയും കവർച്ചയ്ക്കിരയാക്കി. കമലാക്ഷിയും സരോജിനിയും പോലീസ് സ്റ്റേഷനിലെത്തി മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. പ്രതികളെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. content highlights:Kanjangaadu,thief
from mathrubhumi.latestnews.rssfeed http://bit.ly/2IKu8hL
via
IFTTT
No comments:
Post a Comment