ഹൈദരാബാദ്: രാജസ്ഥാൻ റോയൽസ് തിരിച്ചുവരവിന്റെ പാതയിൽ. ഐ.പി. എല്ലിൽ അവസാനക്കാരാകാതിരിക്കാൻ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനോട് പൊരുതിക്കൊണ്ടരുന്ന റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി. സഞ്ജു സാംസണിന്റെയും ലിവിങ്സ്റ്റണിന്റെയും ബാറ്റിങ് മികവിലായിരുന്നു രാജസ്ഥാന്റെ ജയം. ഇതോടെ പന്ത്രണ്ട് കളികളിൽ നിന്ന് പത്ത് പോയിന്റുമായി കൊൽക്കത്തയെ മറികടന്ന് ആറാം സ്ഥാനക്കാരായിരിക്കുകയാണ് മുൻ ചാമ്പ്യന്മാർ. പതിനൊന്ന് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഹൈദരാബാദ് നാലാമതാണ്. ടോസ് നേടിയിട്ടും ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു രാജസ്ഥാൻ ബൗളർമാരുടെ പ്രകടനം. ഹൈദരാബാദിനെ ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ ഒതുക്കാൻ അവർക്കായി. റോയൽസിന്റെ ബാറ്റ്സ്മാന്മാരും മോശമാക്കിയില്ല. അഞ്ച് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം കളഞ്ഞ് അവർ ലക്ഷ്യം കണ്ടു. 32 പന്തിൽ നിന്ന് 48 റൺസെടുത്ത് പുറത്താകാതെ നിന്ന് സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ഒരു സിക്സും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ കരുതലോടെയുള്ള ഇന്നിങ്സ്. ഷാക്കിബ് എറിഞ്ഞ പത്തൊൻപതാം ഓവറിന്റെ ആദ്യ പന്ത് അതിർത്തി കടത്തിയാണ് സഞ്ജു രാജസ്ഥാന് ജയം സമ്മാനിച്ചത്. ലിവിങ്സ്റ്റൺ 26 പന്തിൽ നിന്ന് 44 റൺസെടുത്തു. ഓപ്പണർ അജിങ്ക്യ രഹാനെ ലിവിങ്സ്റ്റണിന് മികച്ച പിന്തുണയാണ് നൽകിയത്. ക്യാപ്റ്റൻ സ്മിത്ത് 16 പന്തിൽ നിന്ന് 22 റൺസെടുത്തു. സൺറൈസേഴ്സിനുവേണ്ടി ഷാക്കിബും റാഷിദ് ഖാനും അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 36 പന്തിൽ നിന്ന് 61 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. വാർണർ 32 പന്തിൽ നിന്ന് 37 റൺസെടുത്തു. വില്ല്യംസണിന് 13 ഉം വിജയ്ശങ്കറിന് എട്ടും ഷാക്കിബ് ഹസ്സന് ഒൻപതും റൺസാണ് നേടാനായത്. റാഷിദ് ഖാൻ പതിനേഴ് റൺസെടുത്ത് പുറത്താകാതെ നിന്നു. വരുൺ ആരോൺ എറിഞ്ഞ അവസാന പന്ത് സിക്സർ പറത്തിയാണ് റാഷിദ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഭുവനേശ്വർ കുമാർ പുറത്തായ ഈ ഓവറിന്റെ അഞ്ചാം പന്തും അതിർത്തി കടത്തിയിരുന്നു ഖാൻ. ഹൈദരാബാദിന്റെ ഇന്നിങ്സ് മെരുക്കുന്നതിൽ രാജസ്ഥാൻ ബൗളർമാർ നിർണായക പങ്കാണ് വഹിച്ചത്. വരുൺ ആരോൺ, ഒഷെയ്ൻ തോമസ്, ശ്രേയസ് ഗോപാൽ, ഉനദ്കട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. Content Highlights:IPL RRvSRH Sunrisers Hyderabad Rajasthan Royals
from mathrubhumi.latestnews.rssfeed http://bit.ly/2XP8iNy
via
IFTTT
No comments:
Post a Comment