കൊച്ചി: വരുന്ന അധ്യയനവർഷംമുതൽ സയൻസ് വിഷയങ്ങൾ അടക്കമുള്ള ഹയർ സെക്കൻഡറി പുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാകും. എൻ.സി.ഇ.ആർ.ടി.യുടെ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അച്ചടിച്ച് ലഭ്യമാക്കാനാണ് പദ്ധതി. ഭൂരിപക്ഷം പുസ്തകങ്ങളുടെയും പരിഭാഷ പൂർത്തിയായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും ഹയർ സെക്കൻഡറി പുസ്തകങ്ങൾ ലഭ്യമാക്കും. നിലവിൽ അമ്പതിലധികം വിഷയങ്ങൾ ഹയർ സെക്കൻഡറിയിൽ പഠിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷ പ്രാദേശികഭാഷയിലും എഴുതാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ഹയർ സെക്കൻഡറി പുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നത് പഠനമാധ്യമം മലയാളം ആക്കുന്നതിന്റെ ആദ്യ പടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. നിലവിൽ ഇംഗ്ലീഷാണ് പഠനമാധ്യമം. പഠനമാധ്യമം മാറ്റുന്നത് നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിമർശിക്കുന്നവർ ഉന്നയിക്കുന്നത്. പഠനമാധ്യമം മാറിയാൽ ഇപ്പോഴുള്ള ആകർഷണീയത നഷ്ടപ്പെടുമെന്ന് കെ.എച്ച്.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുൽ ലത്തീഫ് പറഞ്ഞു. നിലവിൽ നീറ്റ് പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യുന്നുണ്ട്. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പർ മലയാളത്തിലും ഇംഗ്ലീഷിലുമാണ് ലഭ്യമാക്കുന്നത്. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 40 ശതമാനത്തോളം കുട്ടികൾ മലയാളത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്നാണ് വിലയിരുത്തൽ. സയൻസ് പഠിക്കുന്ന കുട്ടികളിൽ മലയാളത്തിൽ പരീക്ഷ എഴുതുന്നവർ കുറവാണ്. മലയാളത്തിൽ പരീക്ഷയെഴുതുന്ന കുട്ടികൾ സ്വകാര്യ പ്രസിദ്ധീകരണങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമാകും സർക്കാർതന്നെ മലയാളത്തിൽ പുസ്തകം ലഭ്യമാക്കുന്നതിലൂടെയെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ നിലപാട്. ഇംഗ്ലീഷിൽ പഠിക്കുന്നവർക്കും മലയാളത്തിൽ പുസ്തകം ലഭ്യമാകുന്നത് സഹായകരമാകുമെന്ന് ഡയറക്ടർ ഡോ. ജെ. പ്രസാദ് പറഞ്ഞു. എന്നാൽ, സയൻസ് അടക്കമുള്ള പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നതിൽ ഗുണത്തേക്കാളധികം ദോഷമുണ്ടാക്കുമെന്ന് മുൻ കരിക്കുലം കമ്മിറ്റിയംഗം കൂടിയായ കെ.ടി. അബ്ദുൽ ലത്തീഫ് പറഞ്ഞു. പ്ലസ്ടു പഠനത്തിനുശേഷം തുടർപഠനത്തിനുള്ള അൻപതോളം പ്രവേശനപ്പരീക്ഷകളുണ്ട്. ഇവയൊക്കെ ഇംഗ്ലീഷിലേ എഴുതാനാകൂ. മലയാളത്തിൽ ഹയർ സെക്കൻഡറി പഠനം നടത്തുന്നവർക്ക് ഇത്തരത്തിലുള്ള പ്രവേശനപ്പരീക്ഷകളൊക്കെ കഠിനമായി മാറുമെന്നാണ് വിമർശനം ഉന്നയിക്കുന്നവർ പറയുന്നത്. Content Highlights:NCERT textbooks will be available in Malayalam from next academic year
from mathrubhumi.latestnews.rssfeed http://bit.ly/2ILEEV2
via
IFTTT
No comments:
Post a Comment