ന്യൂഡല്‍ഹി: തങ്ങൾക്കുനേരെ നീണ്ട വടി വാങ്ങി തിരിച്ചടിച്ചും കല്ലേറുകളെ പൂമാലയാക്കിയുമുള്ള രാഷ്ട്രീയതന്ത്രങ്ങളാണ് പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പ്രയോഗിച്ചത്. പ്രതിപക്ഷത്തിന്റെ ഓരോ നീക്കങ്ങളെയും അളന്നുമുറിച്ച് നേരിട്ടായിരുന്നു എന്‍.ഡി.എ.യുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗപാടവവും അമിത് ഷായുടെ ചാണക്യബുദ്ധിയും കൈകോര്‍ത്തായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്. മുന്നൂറിലേറെ സീറ്റുനേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഷായുടെ പ്രവചനം യാഥാര്‍ഥ്യമായതിനുപിന്നില്‍ പിഴയ്ക്കാത്ത കണക്കുകൂട്ടലുകള്‍തന്നെ. പ്രതിപക്ഷത്തിന്റെ ആയുധങ്ങള്‍ക്ക് പ്രത്യായുധങ്ങള്‍ ആവനാഴിയില്‍ കരുതാന്‍ അവര്‍ ഒരിക്കലും മറന്നില്ല. 2014-ല്‍നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ഇക്കുറി ഒറ്റക്കെട്ടാകുമെന്ന സൂചന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പുതന്നെ ഉയര്‍ന്നപ്പോള്‍ സഖ്യനീക്കം പൊളിക്കാനായിരുന്നു ആദ്യശ്രമം. സഖ്യങ്ങളുടെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശിലും ബിഹാറിലും രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ബി.ജെ.പി. പ്രതിരോധനീക്കങ്ങള്‍ തുടങ്ങിയിരുന്നു. താഴേത്തട്ടില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ നിയോഗിച്ച് ജാതിസമവാക്യങ്ങളില്‍ ഇടപെട്ടു. ഇരുസംസ്ഥാനത്തെയും ദളിത്-മഹാദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പോഷകസംഘടനകള്‍ രൂപവത്കരിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തനം തുടങ്ങി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.യുടെ വോട്ടുബാങ്കുകളിലാണ് ഇങ്ങനെ കടന്നുകയറിയത്. ബിഹാറിലെ പിന്നാക്ക, ദളിത്, മഹാദളിത് വോട്ടര്‍മാരെയും സ്വാധീനിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയായ ബംഗാളിലും സമാനമായ നീക്കങ്ങളാണ് ബി.ജെ.പി. നടത്തിയത്. അവിടെ വേരുറപ്പിക്കാന്‍ അഞ്ചുവര്‍ഷമായി ബി.ജെ.പി. കിണഞ്ഞുശ്രമിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തിയ നീക്കങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കും പലവട്ടം വഴിതുറന്നു. ടി.എം.സി.യുടെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നൽകി ബി.ജെ.പി. നിലയുറപ്പിച്ചപ്പോള്‍, ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍പോലും താമരത്തണലിലേക്ക് വന്നുവെന്ന സൂചന ഉയര്‍ന്നു. മമതയും ടി.എം.സി.യും പ്രചാരണം അതിശക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ടുദിവസംമുമ്പുനടന്ന അക്രമപരമ്പരകള്‍പോലും ഈ യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു. ടി.എം.സി.യുടെ പ്രവര്‍ത്തനശൈലിക്കെതിരേ ഉയര്‍ന്ന ജനരോഷം മുതലെടുത്ത് ബി.ജെ.പി. വേരോട്ടമുണ്ടാക്കി. കേരളത്തില്‍ ശബരിമലവിഷയം പ്രചാരണായുധമാക്കിയതും ഷാ-മോദി തന്ത്രംതന്നെ.തിരഞ്ഞെടുപ്പിലുടനീളം അജൻഡ നിശ്ചയിച്ചത് മോദിയും അമിത് ഷായുമായിരുന്നു. ഇരുവരും ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നൽകലായി പ്രതിപക്ഷത്തിന്റെ പ്രചാരണം ചുരുങ്ങി. വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, നോട്ട് പിന്‍വലിക്കല്‍, റഫാല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് കണ്ടപ്പോള്‍ പുല്‍വാമയും ബാലാകോട്ടും ദേശീയതയും ചര്‍ച്ചയാക്കി നേരിട്ടു. ഏഴാംഘട്ടം വോട്ടെടുപ്പിന് തലേന്ന് കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനത്തിനിരുന്ന മോദിയുടെ അപ്രതീക്ഷിതനീക്കം പ്രതിപക്ഷത്തെ അമ്പരപ്പിച്ചു. മോദി തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും വിശ്വാസവിഷയങ്ങള്‍ എന്‍.ഡി.എ.യുടെ വോട്ടുകളായി മാറി.
from mathrubhumi.latestnews.rssfeed http://bit.ly/2JYByxD
via
IFTTT
No comments:
Post a Comment