ന്യൂഡൽഹി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വീണ്ടും വിവാദപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിരക്ഷയ്ക്കുള്ള യുദ്ധക്കപ്പൽ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നാണ് മോദിയുടെ പുതിയ ആരോപണം. ഡൽഹി രാംലീല മൈതാനത്തെ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമുദ്രാതിർത്തി സംരക്ഷിക്കാൻ ഐ.എൻ.എസ്. വിരാട് യുദ്ധക്കപ്പൽ നിർത്തിയിട്ട വേളയിൽ അതൊരു ദിവസം രാജീവ് ഗാന്ധിക്കും കുടുംബത്തിനും ഒരു ദ്വീപിലേക്ക് അവധിക്കാലയാത്ര നടത്താൻ വിട്ടുകൊടുത്തു. ഐ.എൻ.എസ്. വിരാടിനെ ടാക്സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേത്. പത്തുദിവസമാണ് അവധിക്കാലയാത്രയ്ക്കായി ഉപയോഗിച്ചത്. കുടുംബാംഗങ്ങളെ സ്വീകരിക്കാൻ കപ്പലയച്ചു. രാജീവിന്റെ ഭാര്യയുടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ ഇന്ത്യൻ യുദ്ധക്കപ്പലിൽ കയറ്റി ദേശസുരക്ഷ അവർ ബലികഴിക്കുകയും ചെയ്തു. രാജീവും കുടുംബവും താമസിച്ച ദ്വീപിൽ ഒരു സൗകര്യവുമുണ്ടായിരുന്നില്ല. അവർക്കായി ഇന്ത്യൻ നാവികസേനയ്ക്ക് എല്ലാം ചെയ്തുകൊടുക്കേണ്ടിവന്നു. ഇവിടെ ഒരു കുടുംബം ഒന്നാമതായെങ്കിൽ രാജ്യസുരക്ഷ രണ്ടാമതായിപ്പോയി - പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയെന്നുമാത്രമല്ല, അവരോടൊപ്പം ചേർന്നുനിൽക്കുന്നവരും കുടുംബവാഴ്ചയാണ് നടപ്പാക്കുന്നത്. പഞ്ചാബിലും മധ്യപ്രദേശിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലുമൊക്കെ അതുകാണാനുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നാലുതരം സംസ്കാരങ്ങൾ കണ്ടു. പേരിൽമാത്രം പ്രശസ്തിനേടിയവരായിരുന്നു ആദ്യത്തേത്. വിദേശചിന്താഗതിയും സങ്കല്പത്തിൽമാത്രം പ്രവർത്തനമുള്ള ഇടതുപക്ഷമാണ് രണ്ടാമത്തെ കൂട്ടർ. മൂന്നാമത്തേതാവട്ടെ, പണവും ബലവും ഉപയോഗിച്ചുപ്രവർത്തിച്ചവർ. എന്നാൽ, എല്ലാവരുടെയും വികസനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ബി.ജെ.പി.യാണ് നാലാമത്തെ രാഷ്ട്രീയസംസ്കാരമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അഞ്ചാമത്തെ ഒരുകൂട്ടരുണ്ടെന്നും ഒരുപണിയും ചെയ്യാത്തവരാണ് അവരെന്നും ഡൽഹി ഭരിക്കുന്ന എ.എ.പി.യെ പരാമർശിച്ച് മോദി വിമർശിച്ചു. കോൺഗ്രസ് പെട്ടെന്ന് ന്യായ് പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. എന്നാൽ, അവരെ സിഖ് കലാപത്തെക്കുറിച്ച് നാം ഓർമിപ്പിക്കണം. അഞ്ചുവർഷത്തെ ഭരണനേട്ടങ്ങളും പ്രധാനമന്ത്രി വിവരിച്ചു. വ്യാപാരം നടത്തൽ എളുപ്പമാക്കുക മാത്രമല്ല, ജീവിതംതന്നെ എളുപ്പമാക്കാൻ കഴിഞ്ഞതാണ് നേട്ടം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കി. ജി.എസ്.ടി.യോടെ സമ്പദ് വ്യവസ്ഥ സുശക്തമായെന്നും മോദി അവകാശപ്പെട്ടു. Content Highlights:PM Modi Targets Rajiv Gandhi Again, Alleges "Family Holiday" On Navy Ship
from mathrubhumi.latestnews.rssfeed http://bit.ly/2WBfIUo
via
IFTTT
No comments:
Post a Comment