കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുമ്പിൽ ശരണം വിളിച്ച ബി.ജെ.പി.കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്,ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ ഉൾപ്പടെ 20-ഓളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. കാഞ്ഞങ്ങാട് പൊതുമരാമത്ത് വിശ്രമമന്ദിരത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. വിശ്രമമന്ദിരത്തിൽ പത്രസമ്മേളനം നടത്തിയ ശേഷം തൊട്ടടുത്ത മുറിയിലെത്തിയ മന്ത്രിയെ കാണാൻ ബി.ജെ.പി പ്രവർത്തകർ എത്തുകയായിരുന്നു. നേരത്തെ വിശ്രമമന്ദിരം കോമ്പൗണ്ടിൽ ഇവരെ പോലീസ് തടഞ്ഞിരുന്നു. എന്നാൽ മന്ത്രി തന്നെയാണ് അവരെ കടത്തിവിടാൻ പോലീസിനോട് പറഞ്ഞത്. ശ്രീകാന്ത് ഉൾപ്പടെ ഏഴുപേരാണ് മന്ത്രി തങ്ങിയ മുറിയിൽ എത്തിയത്. പ്രവർത്തകരും മന്ത്രിയും ശബരിമല വിഷയം സംസാരിച്ച് വാദപ്രതിവാദത്തിലേക്കെത്തുകയായിരുന്നു. ഇതിനിടെ പ്രവർത്തകരുടെ ശബ്ദം കനത്തതോടെ ഇനി തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞു. മന്ത്രി സംസാരം നിർത്തി. ബി.ജെ.പിക്കാരോട് പുറത്തുപോകാൻ പോലീസ് ആവശ്യപ്പെട്ടുതു കൂട്ടാക്കാതെ അവർ ശരണം വിളിച്ചു. ഇതോടെ പോലീസ് ഇവരെ ബലമായി പുറത്താക്കി. ഇതിനിടയിൽ തറയിൽ കിടന്ന ശ്രീകാന്തിനെ പോലീസ് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപ്പോയി. ശബരിമലയിൽ ശരണം വിളിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ ഈ മന്ത്രിയും സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് കരുതേണ്ടെന്നും ശ്രീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശ്രമമന്ദിരത്തിനകത്ത് കയറിയും പുറത്തു നിന്നും ശരണം വിളിച്ച മുഴുവൻ ബി.ജെ.പിക്കാരെയും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.പി.കെ.സുധകാരന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനെ അറസ്റ്റു ചെയ്തു നീക്കുന്നു: ഫോട്ടോ: ഇ.വി ജയകൃഷ്ണൻ സഹകരണവാരാഘോഷത്തിന്റെ സംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി കാഞ്ഞങ്ങാട്ടെത്തിയത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെ മന്ത്രി കടുപ്പിച്ച് സംസാരിച്ചു. കോൺഗ്രസിന് അസ്ഥിത്വം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് തനിക്ക് ഇതിൽ നല്ലതുപോലെ വിഷമം ഉണ്ടെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തുന്നത് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കലാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി അൽഫോൻസ് കണ്ണന്താനം വളരെ മാന്യനായ ആളാണ്. അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. കക്കൂസ് നോക്കാനും കേരള സർക്കാരിനെ തെറിപറയാനും ബി.ജെ.പി.നേതൃത്വം ആവശ്യപ്പെട്ടാൽ അദ്ദേഹം എന്ത് ചെയ്യാനാ. നൂറുകോടിയുടെ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും പമ്പയിലോ മറ്റോ നടപ്പിലാക്കാൻ കഴിയാത്തതാണ്. ചിലത് പണക്കുറവിന്റെ കാര്യത്തിലാണെങ്കിൽ മറ്റു ചിലത്അപ്രായോഗികമാണ്. ഗൂഗിൾ മാപ്പ് നോക്കി പദ്ധതി ആവിഷ്കരിച്ചതിന്റെ ഫലമാണ് ഇത്. ഇനിയും സമയമുണ്ട്. നല്ലൊരു ടീമിനെ കേന്ദ്രം ശബരിമലയിലേക്കയച്ച് പഠനം നടത്തി പദ്ധതി തയ്യാറാക്കണം. പമ്പാതീരത്ത് ചാക്കിൽ നിറച്ച മണൽ എടുത്തുമാറ്റാൻ കോടതിയുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു Content Highlights: Verbal Fight,Kanhangad, cpm, bjp
from mathrubhumi.latestnews.rssfeed https://ift.tt/2qTVdnH
via
IFTTT
No comments:
Post a Comment