വിമാനക്കമ്പനികൾക്ക് പൊതുവേ അത്ര നല്ല കാലമല്ല ഇത്. ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യയിലെ എയർലൈൻ കമ്പനികൾ. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലാഭത്തിന്റെ ആകാശത്ത് പൊങ്ങിപ്പറക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്. ഈ മാസം പുറത്തുവന്ന കണക്കുകൾ പ്രകാരം 2017-2018 വർഷത്തിൽ 262 കോടിയാണ് ഈ ലോ കോസ്റ്റ് എയർലൈന്റെ ലാഭം. കേരള-ഗൾഫ് സർവീസ് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ വിജയത്തിൽ മലയാളികൾക്കും അഭിമാനിക്കാനേറെ. ഡിസംബർ ഒമ്പതിന് പ്രവർത്തനമാരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സർവീസ് നടത്തുന്നതും ഈ കേരള ബേസ്ഡ് എയർലൈൻ തന്നെയാണ്. ഉദ്ഘാടന ദിവസത്തെ കണ്ണൂർ-അബുദാബി ഫ്ലൈറ്റിന്റെ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനകമാണ് വിറ്റുതീർന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഓപ്പറേഷനുകളെ കുറിച്ചും വ്യോമയാന മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും തങ്ങളുടെ വിജയരഹസ്യത്തെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ കെ.ശ്യാംസുന്ദർ. കണ്ണൂർ എയർപോർട്ടിൽനിന്നുള്ള ഓപ്പറേഷനുകൾ കണ്ണൂർ എയർപോർട്ടിൽ മികച്ച പ്രവർത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാർജ, അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്. ഷാർജ, അബുദാബി സർവീസുകൾ രാവിലെയും റിയാദ്, ദോഹ സർവീസുകൾ വൈകിട്ടും. ഇതിൽ ഷാർജയിലേക്കും ദോഹയിലേക്കും ആഴ്ചയിൽ നാലു സർവീസുകൾ വീതവും അബുദാബിയിലേക്കും റിയാദിലേക്കും മൂന്നു സർവീസുകൾ വീതവുമാവും ഉണ്ടാവുക. നിലവിൽ മെയിന്റനൻസ് നടക്കുന്ന ഒരു എയർക്രാഫ്റ്റ് കൂടി ഉടൻതന്നെ കണ്ണൂരിൽ സർവീസ് ആരംഭിക്കും. അതുകൂടി വരുന്നതോടെ കണ്ണൂർ-ഷാർജ സർവീസ് എല്ലാ ദിവസവുമാക്കും. ഒപ്പം മസ്ക്കറ്റിലേക്കും സർവീസ് ആരംഭിക്കും. കൂടുതൽ എയർക്രാഫ്റ്റുകൾ ലഭ്യമാകുന്നതനുസരിച്ച് സർവീസുകൾ വർധിപ്പിക്കും. കണ്ണൂരിൽനിന്ന് ലഭിച്ചത് ഇതുവരെ ലഭിക്കാത്ത പ്രതികരണം കണ്ണൂരിൽനിന്നുള്ള ആദ്യ ഫ്ലൈറ്റിലെ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വിറ്റുതീർന്നു എന്നത് ഞങ്ങൾക്ക് വളരെയേറെ ആത്മവിശ്വാസം നൽകുന്നുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിൽ ഞങ്ങളുടെ ഒരു ഫ്ലൈറ്റിന്റെയും ടിക്കറ്റുകൾ വിറ്റുതീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള സർവീസുകളുടെ ആവശ്യകതയെയാണ് അത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ ആവശ്യത്തോട് എയർ ഇന്ത്യ എക്സ്പ്രസിന് കൃത്യമായി പ്രതികരിക്കാനായി എന്നതിൽ അതിയായ സന്തോഷമുണ്ട്. ഇത് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമല്ല ഈ എയർപോർട്ടിനും യാത്രക്കാർക്കുമെല്ലാം ഒരുപോലെ പ്രയോജനകരമാണ്. ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ അനുബന്ധ മേഖലകൾക്കും മെച്ചമുണ്ടാകും. കണ്ണൂരിൽ മികച്ചൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. അതിൽ കണ്ണൂരിലെ ജനങ്ങളോടും ഈ എയർപോർട്ടിനായി പ്രയത്നിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്. ഭാവി പദ്ധതികൾ വർഷങ്ങളായി കേരള-ഗൾഫ് സർവീസുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാകും തുടർന്നും ഞങ്ങളുടെ പ്രധാന റൂട്ട്. അഞ്ചു മണിക്കൂറിലേറെ ദൂരമുള്ള രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഇന്ത്യയുടെ മറ്റു നഗരങ്ങളിൽ നിന്നും ഗൾഫ് സർവീസുകൾ തുടങ്ങാനും നിലവിൽ സർവീസ് ഉള്ള ലഖ്നൗ, അമൃത്സർ, വാരണാസി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം സൗത്ത്-ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴുള്ള സിംഗപ്പൂർ സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽനിന്ന് കൂടുതൽ വിനോദ സഞ്ചാരികൾ പോകുന്ന ബാങ്കോക്കാണ് അടുത്തതായി ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ സാധാരണക്കാർക്ക് വിദേശ-വിമാനയാത്രകകൾ സാധ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുതിച്ചുയരുന്ന ഇന്ധനവിലയും വ്യോമയാന മേഖലയും ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ എയർലൈൻ കമ്പനികളെ ബാധിക്കുന്ന പ്രശ്നമാണ് ഇന്ധനവില. എടിഎഫിന് (എയർലൈൻ ടർബൈൻ ഫ്യുവൽ) ചുമത്തിയിരിക്കുന്ന ഉയർന്ന നികുതി മൂലം ഇന്ത്യൻ കമ്പനികൾ കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാത്രം. ഭാഗ്യവശാൽ, എയർ ഇന്ത്യ എക്സ്പ്രസ് പ്രധാനമായും അന്താരാഷ്ട്ര സർവീസുകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര സർവീസുകൾ നടത്തുന്നവർ നൽകേണ്ട സെയിൽസ് ടാക്സ് ഞങ്ങൾക്ക് ബാധകമാകുന്നില്ല. അതിനാൽ, എടിഎഫ് റേറ്റ് മൂലമുണ്ടാകുന്ന അധിക ചെലവിൽ നിന്നും കുറച്ചൊരു ആശ്വാസം ലഭിക്കുന്നുണ്ടെന്ന് പറയാം. സെയിൽസ് ടാക്സ് മാറ്റിനിർത്തിയാൽ എടിഎഫിന്റെ അടിസ്ഥാന വില വർധിക്കുന്നത് ഞങ്ങളെയും ബാധിക്കുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിജയരഹസ്യം ഈ വർഷമാണ് ഇന്ത്യൻ എയർലൈനുകളിൽ കൂടുതലും നഷ്ടം രേഖപ്പെടുത്തിയത്. എടിഎഫിന്റെ വിലവർധനയാണ് കൂടുതൽ കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടുന്നത്. എന്നാൽ, അതിനിടയിലും ലാഭത്തിൽ തുടരാൻ എയർ ഇന്ത്യ എക്സ്പ്രസിനായി. അതിന് പ്രധാനകാരണം ഞങ്ങളുടെ കാര്യക്ഷമത തന്നെയാണ്. ഞങ്ങളുടെ എയർക്രാഫ്റ്റുകൾ 13.5-14 മണിക്കൂർ ഒരു ദിവസത്തിൽ പറക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമെടുത്താൽ പോലും ഈ ഫ്ലൈയിങ് ടൈം മികച്ചതാണ്. ഇതിലൂടെ ഞങ്ങൾക്ക് ഏറ്റവും ലാഭകരമായി വിമാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു. കോക്ക് പിറ്റ് ക്രൂ, കാബിൻ ക്രൂ എന്നിവയുടെ കൃത്യമായ വിന്യാസവും പ്രധാനമാണ്. അവരെ ഡിജിസിഎ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ഞങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കുമുള്ള ഞങ്ങളുടെ സർവീസുകളും അതിനനുയോജ്യമായ രീതിയിലുള്ളതാണ്. സീറ്റുകളുടെ പരമാവധി ഉപയോഗത്തിലും മറ്റും, മറ്റുള്ള എയർലൈനുകളെ അപേക്ഷിച്ച് മികവ് പുലർത്തുന്നു എന്നതും ഞങ്ങൾക്ക് ഗുണം ചെയ്യുന്നു. കൃത്യമായ റവന്യൂ മാനേജ്മെന്റും ലാഭകരമായ പ്രവർത്തനത്തിനു പിന്നിലെ ഒരു പ്രധാന ഘടകമാണ്. അതിനേക്കാളുപരി, എയർക്രാഫ്റ്റുകൾ എപ്പോഴൊക്കെ പൂർണമായി ഉപയോഗിക്കണമെന്നതും എപ്പോഴൊക്കെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നതും സംബന്ധിച്ച കൃത്യമായ സന്തുലനം ആവശ്യമാണ്. പീക്ക് സീസണിൽ ഗൾഫ് മേഖലയിലേക്ക് ഞങ്ങൾ പരമാവധി ഫ്ലൈറ്റുകൾ പറത്തുന്നു. ഓഫ് സീസണിൽ അധിക ഫ്ലൈറ്റുകൾ പിൻവലിക്കുന്നു. ആ സമയത്ത് എയർക്രാഫ്റ്റുകളുടെ മെയിന്റനൻസ് നടത്തുന്നു. ഇതിലൂടെ നിങ്ങൾക്ക് എയർക്രാഫ്റ്റ് മെയിന്റനൻസിനുള്ള സമയം ലഭിക്കുന്നു. ഒപ്പം, നിങ്ങൾക്കാവശ്യമുള്ള സമയത്ത് അവയെല്ലാം ലഭ്യമാവുകയും ചെയ്യുന്നു. Content Highlights:Air India Express, K Shyam Sunder
from mathrubhumi.latestnews.rssfeed https://ift.tt/2FD2Fhc
via IFTTT
Thursday, November 22, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വെല്ലുവിളികള്‍ക്കിടയിലും ഉയരങ്ങള്‍ താണ്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
വെല്ലുവിളികള്‍ക്കിടയിലും ഉയരങ്ങള്‍ താണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment