ആദ്യ ആർത്തവകാലത്ത് ആചാരത്തിന്റെ പേരിൽ വീട്ടിൽ നിന്നും മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു. തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ട, അനൈയ്ക്കാട് ഗ്രാമത്തിലെ പന്ത്രണ്ടുകാരി എസ്.വിജയയാണ് ചുഴലിക്കാറ്റിൽ തെങ്ങുവീണ് മരിച്ചത്. ആചാരത്തിന്റെ ഭാഗമായി വീടിന് പുറകുവശത്തുള്ള ഓലമേഞ്ഞ പത്തായപ്പുരയിലാണ് വിജയയെ താമസിപ്പിച്ചിരുന്നത്. ഗജ വീശിയടിച്ചപ്പോൾ ഇതിന് സമീപമുണ്ടായിരുന്ന ഒരു തെങ്ങ് കടപുഴകി ഓലപ്പുരക്ക് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ വിജയയുടെ ഒപ്പം കിടന്നുറങ്ങിയിരുന്ന അമ്മക്ക് പരിക്കേറ്റു. ഇവർ പട്ടുകോട്ടയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും ഓലപ്പുരയിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ടായിരുന്നുവെങ്കിലും ആചാരലംഘനമാകുമെന്ന് കരുതി കുട്ടിയെ ഓലപ്പുരയിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ കുടുംബം തയ്യാറായില്ല. ആദ്യ ആർത്തവകാലത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്ന ആചാരം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നുമുണ്ട്. ചടങ്ങുകൾ പൂർത്തിയാക്കിതിന് ശേഷമേ ഇവരെ വീടിനകത്തേക്ക് കയറാൻ അനുവദിക്കൂ. സമുദായമനുസിരിച്ച് ഈ ചടങ്ങുകൾ വ്യത്യാസപ്പെട്ടിരിക്കും. ഇപ്രകാരം മാറ്റിപ്പാർപ്പിച്ചപ്പോഴാണ് വിജയക്ക് അപകടം പിണഞ്ഞത് -പട്ടുകോട്ട ഡിഎസ്പി ഗണേശമൂർത്തി പറയുന്നു. വീടിന് പുറകുവശത്തുള്ള പത്തായപ്പുരയിലാണ് വിജയ കഴിഞ്ഞിരുന്നത്. വിജയുടെ സമുദായത്തിന്റെ ആചാരപ്രകാരം പതിനാറ് ദിവസമാണ് ഇപ്രകാരം മാറിത്താമസിക്കേണ്ടത്. സമുദായം സ്ത്രീകളോട് തുടരുന്ന അതിക്രമത്തിന്റെ ഇരയാണ് വിജയയെന്ന് അവെയർ ഇന്ത്യ, പ്രൊജക്ട് സേഫ് ആക്ടീവ് പിരീഡിന്റെ മേധാവി കാവ്യ മേനോൻ കുറ്റപ്പെടുത്തി. വീട്ടിൽ നിന്ന് ഇപ്രകാരം തനിച്ച് മാറിത്താമസിക്കുമ്പോൾ പെൺകുട്ടികൾക്ക് അപകടം പറ്റാനുള്ള സാധ്യത കൂടുതലാണ്. വിജയയുടെ മരണത്തിന്റെ ഉത്തരവാദി സമുദായമാണ്. കാവ്യ പറയുന്നു. Courtesy : thenewsminute Content Highlights: Gaja Cyclone,12 Year Old Girl Dies, forced to sleep in thatched barn, First Menstruation Period
from mathrubhumi.latestnews.rssfeed https://ift.tt/2PITeBA
via
IFTTT
No comments:
Post a Comment