ഇസ്ലാമാബാദ്: ഒസാമ ബിൻ ലാദനുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിന്റെ പേരിൽ മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്റെ പ്രതിഷേധ പ്രകടനം. പാകിസ്താന് യു.എസ് നൽകിവന്ന സൈനിക സഹായം നിർത്തലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമർശങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്താൻ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിമർശിച്ച ട്രംപ് അൽ ഖ്വെയ്ദ തലവൻ ഒസാമ ബിൻ ലാദന് ഇസ്ലാമാബാദ് ഒളിത്താവളം ഒരുക്കിയെന്നുംആരോപിച്ചു. പിന്നാലെ ഫോക്സ് ന്യൂസിനോട് സംസാരിക്കവെയും ട്രംപ് പാകിസ്താനെതിരെ വിമർശം ഉന്നയിച്ചു. ഒരുവർഷം 1.3 ബില്യൺ ഡോളറാണ് പാകിസ്താന് നൽകിവന്നത്. ഒസാബ ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞതും ആരാജ്യത്താണ്. ഇനിയും സഹായം നൽകാൻ കഴിയില്ല. പാകിസ്താൻ അമേരിക്കയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ സ്വീകാര്യമല്ലെന്നാണ് പാകിസ്താന്റെ നിലപാട്. ഭീകരവാദികൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പാകിസ്താന് നൽകേണ്ടിവന്നതുപോലെ മറ്റൊരു രാജ്യത്തിനും വില നൽകേണ്ടി വന്നിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Q5JMrn
via
IFTTT
No comments:
Post a Comment