ന്യൂഡൽഹി: വിവാഹഘോഷയാത്രയ്ക്കിടെ വരന് വെടിയേറ്റു. വെടിവെപ്പിൽ പരിക്കേറ്റിട്ടും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിവാഹവേദിയിൽ തിരിച്ചെത്തിയ വരൻ വധുവിനെ താലിച്ചാർത്തി. കഴിഞ്ഞദിവസം രാത്രി തെക്കൻ ഡൽഹിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഖാൻപൂർ സ്വദേശിയായ ബദാലി(25)ന് നേരേയാണ് വിവാഹഘോഷയാത്രയ്ക്കിടെ ആക്രമണമുണ്ടായത്. വരനും സംഘവും വിവാഹവേദിക്ക് 400 മീറ്റർ അകലെ എത്തിയപ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഡി.ജെ ഉൾപ്പെടെ വാദ്യമേളങ്ങളുമായി നീങ്ങിയ വിവാഹഘോഷയാത്രയിൽ വരൻ തുറന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തത്. ആക്രമണത്തിൽ ബദാലിന്റെ തോളെല്ലിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. സംഭവം കണ്ട് പരിഭ്രാന്തരായ ബന്ധുക്കളും സുഹൃത്തുക്കളും വരനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബദാലിന് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാൻ യുവാവ് സമ്മതിച്ചില്ല. തോളെല്ലിൽ വെടിയുണ്ട കുടുങ്ങികിടക്കുന്നുണ്ടെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ മൂന്നുമണിക്കൂർ നീണ്ട പ്രാഥമിക ചികിത്സകൾക്കുശേഷം ബദാൽ ആശുപത്രി വിട്ടു. ചോരപുരണ്ട വസ്ത്രങ്ങളണിഞ്ഞ് വിവാഹവേദിയിൽ തിരിച്ചെത്തി തന്റെ നവവധുവിനെ താലിച്ചാർത്തുകയും ചെയ്തു.പിന്നീട് വിവാഹചടങ്ങുകൾ പൂർത്തിയായതിനുശേഷം വീണ്ടും ആശുപത്രിയിലെത്തി ചികിത്സ തേടി. വെടിയുണ്ട പുറത്തെടുക്കാൻ അദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഡൽഹി സൗത്ത് ഡെപ്യൂട്ടി കമ്മിഷണർ വിജയ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതികളുടെ ബൈക്ക് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ബദാലിനെതിരെ കൊലപാതകക്കേസ് നിലവിലുണ്ടെന്നും,ഈ സംഭവത്തിലെ വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:groom shot at delhi during wedding procession
from mathrubhumi.latestnews.rssfeed https://ift.tt/2Q6QBJe
via
IFTTT
No comments:
Post a Comment