പെർത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 326 റൺസിന് പുറത്ത്. ആറു വിക്കറ്റിന് 277 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 49 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന നാലു വിക്കറ്റുകൾ കൂടി നഷ്ടമായി. 19 റൺസെടുത്ത പാറ്റ് കുമ്മിൻസിനെ പുറത്താക്കി ഉമേഷ് യാദവാണ് രണ്ടാം ദിനം ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ടിം പെയ്നും പുറത്തായി. 89 പന്തിൽ 38 റൺസെടുത്ത ടിം പെയ്നിനെ ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 109-ാം ഓവറിലെ അടുത്തടുത്ത രണ്ട് പന്തുകളിൽ മിച്ചൽ സ്റ്റാർക്കിനേയും ഹെയ്സെൽവുഡിനേയും പുറത്താക്കി ഇഷാന്ത് ശർമ്മ ഓസീസിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചു. ഇഷാന്ത് ശർമ്മ നാല് വിക്കറ്റെടുത്തപ്പോൾ ബുംറയും യാദവും വിഹാരിയും രണ്ട് വിക്കറ്റ് വീതം നേടി. 70 റൺസെടുത്ത ഓപ്പണർ ഹാരിസാണ് ഓസീസിന്റെ ടോപ്പ് സ്കോറർ. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കായി ഓപ്പണിങ് വിക്കറ്റിൽ മാർക്കസ് ഹാരിസും ആരോൺ ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 112 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 26 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ രണ്ടാമത്തെ സെഷനിൽ ഇന്ത്യ തിരിച്ചടിച്ചു. 50 റൺസെടുത്ത ആരോൺ ഫിഞ്ചിനെ പുറത്താക്കി ബുംറ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു ഫിഞ്ച്. പിന്നാലെ ക്രീസിലെത്തിയ ഉസ്മാൻ ഖ്വാജ അഞ്ചു റൺസെടുത്ത് നിൽക്കെ ക്രീസ് വിട്ടു. ഉമേഷ് യാദവിനാണ് വിക്കറ്റ്. നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഹാരിസും പുറത്തായി. 141 പന്തിൽ 70 റൺസടിച്ച ഹാരിസിന്റെ വിക്കറ്റെടുത്തത് വിഹാരിയാണ്. ഏഴു റൺസെടുത്ത ഹാൻഡ്സ്കോമ്പിനെ ഇഷാന്ത് ശർമയുടെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ നാല് വിക്കറ്റിന് 148 റൺസ് എന്ന നിലയിലായി ഓസീസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡും ഷോൺ മാർഷും ചേർന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 98 പന്തിൽ 45 റൺസടിച്ച ഷോൺ മാർഷിനെ ഹനുമാ വിഹാരി പുറത്താക്കിയതിന് പിന്നാലെ ട്രാവിസ് ഹെഡും ക്രീസ് വിട്ടു. 80 പന്തിൽ 58 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലും ഇല്ലാതെയാണ് ഇന്ത്യ പെർത്തിൽ കളിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വർഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ജൊഹാനസ്ബർ ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്. Content Highlights: India vs Australia Second Cricket Test Perth Test Day 2
from mathrubhumi.latestnews.rssfeed https://ift.tt/2LmWe16
via
IFTTT
No comments:
Post a Comment