തിരുവനന്തപുരം: കേസെടുത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം പാലിക്കാത്തതിനാൽ 135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം റദ്ദാക്കി പ്രതികളെ കോടതി വെറുതെവിട്ടു. കേസെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിന് പറ്റിയ പിഴവാണ് വമ്പൻ കഞ്ചാവ് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. 24 വർഷംവരെ ശിക്ഷകിട്ടാവുന്ന കേസിലെ പ്രതികളാണ് ഇതോടെ ജയിൽമോചിതരാകുന്നത്. 2018 ഏപ്രിലിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽനിന്ന് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടിയത്. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടിച്ചെടുത്തു. തലസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ടയായിരുന്നു ഇത്. കേസെടുത്ത മെഡിക്കൽ കോളേജ് സി.ഐ. തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് തിരിച്ചടിയായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നർകോട്ടിക് കേസുകളുടെ അന്വേഷണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് സുപ്രീംകോടതി കർശനനിർദേശം നൽകിയിരുന്നു. കേസെടുത്ത ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തി കുറ്റപത്രം നൽകരുതെന്നായിരുന്നു പ്രധാനവ്യവസ്ഥ. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവർക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാൻ വേണ്ടിയായിരുന്നു ഈ ക്രമീകരണം. കേസെടുത്ത ഉദ്യോഗസ്ഥനെക്കാൾ ഉയർന്നറാങ്കിലുള്ള ഉദ്യോഗസ്ഥൻവേണം കുറ്റപത്രം സമർപ്പിക്കേണ്ടത്. ഈ വ്യവസ്ഥ പാലിക്കാതെ മെഡിക്കൽ കോളേജ് പോലീസ് കുറ്റപത്രം നൽകി. പ്രതികൾ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള അന്വേഷണ സംവിധാനങ്ങളുള്ളതിനാൽ പോലീസിനെ സംബന്ധിച്ചിടത്തോളം അന്വേഷണച്ചുമതല മാറ്റാനാകും. ആദ്യം പിടികൂടിയ മൂന്നുപേരും ദിവസക്കൂലിക്കാർ മാത്രമായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിൽ സൂത്രധാരകർകൂടി അറസ്റ്റിലായി. ഗുണ്ടാനിയമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായിരുന്നു ഇവർ. ഇവരെല്ലാം കേസിൽനിന്നൊഴിവായി. Content Highlights:Ganja case-police charge sheet canceled-accused escaped
from mathrubhumi.latestnews.rssfeed http://bit.ly/2M6TWmZ
via
IFTTT
No comments:
Post a Comment