കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി. ജലീൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തദ്ദേശവകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷൻ(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടർ ടെക്നിക്കൽ എന്ന പേരിൽ ഡി.എസ്. നീലകണ്ഠനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് പി.കെ. ഫിറോസ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കെ.ടി. ജലീൽ അറിയാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന എം.കെ. രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും നിലവിൽ കോഴിക്കോട് ജില്ലാ കളക്ടറുമായ സാംബറാവു ഐ.എ.എസും ചേർന്നാണ് ഈ നിയമനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനും സിപിഐ നേതാവുമായ ദാമോദരൻ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠൻ. നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.കെ. രാഘവൻ മുഖേനയാണ് ഈ നിയമനം നടത്തിയത്. ഇക്കാര്യത്തിൽ കോടിയേരിയും ഇടപെട്ടിരുന്നു. തന്റെനേരെ ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീൽ കോടിയേരിയെ ബ്ലാക്ക് മെയിൽ ചെയ്തത്. അതിനാലാണ് പാർട്ടി ജലീലിനെ സംരക്ഷിച്ചത്- പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യം ഡയറക്ടർ ജനറൽ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ അന്ന് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന നീലകണ്ഠന് ഡെപ്യൂട്ടേഷൻ ലഭിക്കാത്തതിനാൽ അപേക്ഷിക്കാനായില്ല. മറ്റുചിലർ നിയമനത്തിന് അപേക്ഷനൽകിയെങ്കിലും നീലകണ്ഠൻ അപേക്ഷിക്കാത്തതിനാൽ ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചില്ല. പിന്നീട് ഡെപ്യൂട്ടി ഡയറക്ടർ ടെക്നിക്കൽ തസ്തികയുണ്ടാക്കി പത്രപരസ്യത്തിലൂടെ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. 37 അപേക്ഷകരിൽ 13 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. സന്തോഷ് മേലക്കളത്തിൽ എന്നയാളാണ് യോഗ്യതയിൽ ഒന്നാമതെത്തിയത്. എന്നാൽ ഇയാൾക്ക്അഭിമുഖത്തിൽ മാർക്ക് കുറച്ചു. പിന്നീട് നീലകണ്ഠനെ ഒന്നാമതാക്കി നിയമനം നൽകി. സാധാരണ ഒരു വർഷത്തേക്ക് കരാർ നിയമനം നൽകുമ്പോൾനീലകണ്ഠനെ അഞ്ചുവർഷത്തേക്കാണ് നിയമിച്ചതെന്നും ഇതിനിടെ പത്തുശതമാനം ശമ്പളവർധന നടപ്പാക്കിയെന്നും പി.കെ. ഫിറോസ് ആരോപിച്ചു. നീലകണ്ഠനെ നിയമിക്കുമ്പോൾ ധനവകുപ്പിന്റെയോ സർക്കാരിന്റെയോ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:pk firoz allegations against cpm and kodiyeri,he says that kt jaleel blackmailed kodiyeri
from mathrubhumi.latestnews.rssfeed http://bit.ly/2CHgFSs
via
IFTTT
No comments:
Post a Comment