പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ പ്രിയങ്കാഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം. ബുധനാഴ്ച പ്രഖ്യാപിച്ച എ.ഐ.സി.സി. പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്. 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ മേധാവിത്വത്തിനും എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ടിനും പ്രിയങ്കയുടെ സജീവ ഇടപെടൽ വഴി ആഘാതമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറൻ യു.പി.യുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഗുലാം നബി ആസാദിനായിരുന്നു ഇതുവരെ യു.പി.യുടെ ചുമതല. എന്നാൽ, പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടിയെ രണ്ടായി തിരിച്ച് രണ്ടു വിശ്വസ്തരെ രാഹുൽ ചുമതലയേല്പിച്ചിരിക്കുകയാണ്. ഗുലാം നബിയെ ഹരിയാണയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കി. അഭ്യൂഹങ്ങൾക്ക് അറുതി പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഏറെക്കാലമായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് അന്ത്യംകുറിച്ചുള്ള പ്രഖ്യാപനം രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. വിദേശത്തുള്ള പ്രിയങ്ക ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കുമെന്ന് എ.ഐ.സി.സി. നേതൃത്വം അറിയിച്ചു. 47-കാരിയായ പ്രിയങ്ക പ്രത്യക്ഷ രാഷ്ട്രീയത്തിലില്ലെങ്കിലും അമ്മ സോണിയാഗാന്ധി അധ്യക്ഷയായിരിക്കേയും പിന്നീട്, രാഹുൽ വന്നപ്പോഴും നിഴലായി ഒപ്പമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലും യു.പി. നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ചർച്ചകളുണ്ടായി. എന്നാൽ, 2014-ൽ സോണിയയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേഠിയിലുമായി പ്രിയങ്കയുടെ പ്രചാരണം ഒതുങ്ങി. രാഹുൽ അധ്യക്ഷനായതോടെ പാർട്ടിയുടെ രാഷ്ട്രീയ യുദ്ധമുറിയിൽ ഉപദേശകയെന്ന നിലയിൽ പ്രിയങ്ക സജീവമായി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകൾക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിലും മറ്റും പ്രിയങ്കയുടെകൂടി അഭിപ്രായങ്ങൾ രാഹുൽ കണക്കിലെടുത്തിരുന്നു. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയും ജെ.ഡി.യു. നേതാവ് പ്രശാന്ത് കിഷോറും അടക്കമുള്ളവർ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെ സ്വാഗതം ചെയ്തു. എന്നാൽ, രാഹുലിന്റെ കഴിവുകേട് സമ്മതിക്കുന്നതാണ് പ്രഖ്യാപനമെന്നാണ് ബി.ജെ.പി.യുടെ പ്രതികരണം. കെ.സി. വേണുഗോപാലിന് സംഘടനാച്ചുമതല എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.ക്ക് സംഘടനാച്ചുമതല നൽകിയതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. അശോക് ഗെഹ്ലോത് രാജസ്ഥാൻ മുഖ്യമന്ത്രിയായ ഒഴിവിലാണ് ചുമതല. തലമുതിർന്ന നേതാക്കൾ വഹിച്ച പദവിയിലാണ് പുതുതലമുറയിലെ ഒരു നേതാവെത്തുന്നത്. ഇതോടെ, പാർട്ടിയിൽ കൂടുതൽ കരുത്തനാവുകയാണ് വേണുഗോപാൽ. കർണാടക സംസ്ഥാനത്തിന്റെ ചുമതലയിൽ അദ്ദേഹം തുടരും. content highlights:Priyanka Gandhi Vadra formally enters politics
from mathrubhumi.latestnews.rssfeed http://bit.ly/2WdQBHm
via
IFTTT
No comments:
Post a Comment