ന്യൂഡൽഹി: സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ എ.ഐ.സി.സി.യിൽ കരുത്തനായി കെ.സി. വേണുഗോപാൽ. ഈ ചുമതലയിൽ നിയമിക്കപ്പെടുന്ന ആദ്യമലയാളിയാണ് അദ്ദേഹം. കോൺഗ്രസിന്റെ സംഘടനാരീതിയനുസരിച്ച് പാർട്ടി അധ്യക്ഷൻ കഴിഞ്ഞാൽ തീരുമാനമെടുക്കൽ പ്രക്രിയയിൽ രണ്ടാമനാണ് സംഘടനാ ജനറൽ സെക്രട്ടറി. സംഘടനാതലത്തിലുള്ള നിയമനങ്ങളും അച്ചടക്കനടപടി ഉൾപ്പെടെയുള്ള തീരുമാനങ്ങളൊക്കെ കൈക്കൊള്ളുന്നതും അതു സംബന്ധിച്ച അറിയിപ്പുകൾ നൽകുന്നതുമൊക്കെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. പാർട്ടി അധ്യക്ഷനുമായി കൂടിയാലോചിച്ചു നയപരമായ വിഷയങ്ങളിൽ ഉൾപ്പെടെ തീരുമാനമെടുക്കുകയാണ് ദൗത്യം. പി.സി.സി.കളുടെയും മറ്റും പ്രവർത്തനങ്ങളിൽ ഇടപെടാൻ അധികാരമുള്ള പദവി കൂടിയാണ് സംഘടനാ ജനറൽ സെക്രട്ടറി. ചുമതല ലഭിച്ചതിൽ വലിയ ചാരിതാർഥ്യമുണ്ടെന്നു കെ.സി. വേണുഗോപാൽ മാതൃഭൂമിയോടു പറഞ്ഞു. “കോൺഗ്രസ് അധ്യക്ഷൻ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കും. അദ്ദേഹം ആഗ്രഹിക്കുന്ന നിലയിൽ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോവാൻ പരിശ്രമിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പാർട്ടിയധ്യക്ഷനാണ് തീരുമാനമെടുക്കേണ്ടത്” -വേണുഗോപാൽ പറഞ്ഞു. നിലവിൽ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാണ് കെ.സി. വേണുഗോപാൽ. സഭയിലെ ഇടപെടലുകളും കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവും പുതിയ സ്ഥാനലബ്ധിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. കർണാടകത്തിൽ ബി.ജെ.പി.യെ ഭരണത്തിൽ നിന്നകറ്റാനും ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കി സർക്കാരുണ്ടാക്കുന്നതിലുമൊക്കെ വേണുഗോപാലിന്റെ ഇടപെടലുകൾ പാർട്ടിക്കു ഗുണകരമായി. ഏറ്റവുമൊടുവിൽ കുതിരക്കച്ചവടനീക്കം നടന്നപ്പോൾ കർണാടകയിൽ പാഞ്ഞെത്തി സർക്കാരിനെ നിലനിർത്താനുള്ള അണിയറനീക്കങ്ങളിൽ പങ്കാളിയായി. രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പാർട്ടിയെ ഉലച്ചപ്പോൾ മധ്യസ്ഥനെന്ന നിലയിൽ വേണുഗോപാലിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുലിന്റെ മനസ്സറിഞ്ഞു പ്രവർത്തിച്ച നേതാവെന്ന നിലയ്ക്കുകൂടിയാണ് ഇപ്പോഴത്തെ പദവിയെ രാഷ്ട്രീയകേന്ദ്രങ്ങൾ കാണുന്നത്. content highlights:kc venugopal, aicc general secretary
from mathrubhumi.latestnews.rssfeed http://bit.ly/2WbKiUJ
via
IFTTT
No comments:
Post a Comment