തിരുവനന്തപുരം: ശശി തരൂർ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത് യന്ത്രമനുഷ്യനെയാണ്. ഉച്ചരിക്കാൻ പ്രയാസമേറിയതും ദൈർഘ്യമുള്ളതുമായ ഇംഗ്ളീഷ് വാക്കുകൾ പ്രയോഗിച്ച് നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്ന ശശി തരൂർ എം.പി. റോബോട്ടിനെ ഒരു ഇംഗ്ളീഷ് വാക്ക് പഠിപ്പിച്ചു. നീളമേറിയ ഇംഗ്ളീഷ് വാക്കുകളോടുള്ള ഇഷ്ടത്തെക്കുറിച്ച് ചോദ്യംചോദിച്ച റോബോട്ടിനെ ഇംഗ്ളീഷിലെ ഏറ്റവും ദൈർഘ്യമേറിയ വാക്ക് പഠിപ്പിച്ചാണ് തരൂർ മടങ്ങിയത്. 45 അക്ഷരങ്ങളുള്ള ന്യൂമൊണോഅൾട്രാമൈക്രോസ്കോപിക്സിലികോവൊൾകാനോകോണിയോസിസ് (PNEUMONOULTRAMICROSCOPICSILICOVOLCANOCONIOSIS) എന്ന വാക്കാണ് തരൂർ റോബോട്ടിനെ പഠിപ്പിച്ചത്. ഈ വാക്കിന്റെ അർഥവും (അഗ്നിപർവതസ്ഫോടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സിലിക്കേറ്റ് പൊടി ശ്വസിക്കുന്നവർക്കുന്നുണ്ടാകുന്ന ശ്വാസകോശ രോഗം) തരൂർ റോബോട്ടിനെ പഠിപ്പിച്ചു. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് റിസർച്ചും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ചേർന്ന് കനകക്കുന്നിൽ സംഘടിപ്പിച്ച സെമിനാർ ആയിരുന്നു വേദി. റോബോട്ടും തരൂരുമായുള്ള സംവാദമായിരുന്ന സെമിനാറിന്റെ പ്രധാന ആകർഷണം. നേരത്തേ ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ(FLOCCINAUCINIHILIPILIFICATION - ഒന്നിനും മൂല്യം കൽപ്പിക്കാത്ത ശീലം), റൊഡൊമൊന്റെയ്ഡ് (RODOMONTADE- പൊങ്ങച്ചം പറയൽ), ഫറാഗോ (FARRAGO - സമ്മിശ്ര പദാർഥം/സങ്കീർണം) തുടങ്ങിയ വാക്കുകൾ പ്രയോഗിച്ച് തരൂർ മാധ്യമശ്രദ്ധ നേടിയിരുന്നു. ഹർത്താൽദിനത്തിലുണ്ടായ അക്രമങ്ങളെ റോബോട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാധ്യമങ്ങളെ അക്രമിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് തരൂർ മറുപടി നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് സൂചിപ്പിച്ച റോബോട്ട് അടുത്ത തിരഞ്ഞെടുപ്പിലും തരൂരിന് വിജയാശംസകൾ നേർന്നാണ് സംഭാഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ പ്രദർശിപ്പിച്ച 'സാൻബോട്ട് ഇ.എൽ.എഫ്.' എന്ന റോബോട്ടിനെയാണ് സംഘാടകർ വേദിയിലെത്തിച്ചത്. എന്തു ചിന്തിക്കണമെന്നതിനുപകരം എങ്ങനെ ചിന്തിക്കണമെന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് തരൂർ പറഞ്ഞു. '21-ാം നൂറ്റാണ്ടിൽ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന നവസമീപനങ്ങൾ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളുമായുള്ള സംവാദവും പരിപാടിയുടെ ഭാഗമായിട്ടുണ്ടായിരുന്നു. കെ.സി. ചന്ദ്രശേഖരൻ അധ്യക്ഷനായി. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കുഞ്ചെറിയ ഐസക്, ഡോ. റോഷി ജോൺ, കേശവ് പ്രസാദ്, രാധാകൃഷ്ണൻ, ഡോ. വിജയലക്ഷ്മി, പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. content highlights: Sasi Tharoor taught computer 45 letter word
from mathrubhumi.latestnews.rssfeed http://bit.ly/2FcyICT
via
IFTTT
No comments:
Post a Comment