തിരുവനന്തപുരം: നികുതി ഏകീകരിച്ച് മറുനാടൻ ലോട്ടറികൾ വീണ്ടും കേരളത്തിൽ കൊണ്ടുവരാൻ ജി.എസ്.ടി. കൗൺസിലിലൂടെ പിൻവാതിൽ ശ്രമം. കോൺഗ്രസിന്റെകൂടി പിന്തുണയോടെ ഈ നീക്കം ചെറുത്തുതോല്പിക്കാൻ സംസ്ഥാനസർക്കാർ ശ്രമം തുടങ്ങി. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണകൂടി ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുനൽകി. ജി.എസ്.ടി. നടപ്പായതോടെ കേരളത്തിൽ നറുക്കെടുപ്പ് പുനരാരംഭിക്കാൻ മറുനാടൻ ലോട്ടറി ലോബി ശ്രമം നടത്തിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ എതിർപ്പുമൂലം നടന്നില്ല. സർക്കാർ നേരിട്ടുനടത്തുന്ന ലോട്ടറിക്കും മറ്റ് സംസ്ഥാനങ്ങളുടെ അംഗീകൃത ഏജൻസികൾ വഴി നടത്തുന്ന ലോട്ടറിക്കും വ്യത്യസ്ത നികുതിനിരക്കുകൾ വേണമെന്ന് കേരളം വാദിച്ചു. ജി.എസ്.ടി. കൗൺസിൽ അതംഗീകരിച്ചു. സർക്കാർ നേരിട്ടുനടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇതരസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നിശ്ചയിച്ചു. ഇതോടെ മറുനാടൻ ലോട്ടറിക്ക് സംസ്ഥാന ലോട്ടറിയുമായി മത്സരിക്കാനാവാതെ വന്നു. ഈ വ്യത്യാസം ഇല്ലാതാക്കി രണ്ടുതരം ലോട്ടറിക്കും 28 ശതമാനമായി ഏകീകരിക്കാനാണ് ജി.എസ്.ടി. കൗൺസിലിന്റെ നിർദേശം. കേരളത്തിൽ വീണ്ടും ലോട്ടറി നടത്താൻ ശ്രമിച്ച് പരാജയപ്പെട്ട, സാന്റിയാഗോ മാർട്ടിനുമായി ബന്ധമുള്ള ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സ് കൂടി ഉൾപ്പെട്ട ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് ലോട്ടറി ട്രേഡ് ആൻഡ് അലൈഡ് ഇൻസ്ട്രീസാണ് ജി.എസ്.ടി. കൗൺസിലിന് ഇതിനായി നിവേദനംനൽകിയത്. രണ്ടുതരം നികുതിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടീസ്റ്റാ ഡിസ്ട്രിബ്യട്ടേഴ്സ് നൽകിയ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഇതേ ആവശ്യം ഉന്നയിച്ച് അവരുൾപ്പെടുന്ന സംഘടന ജി.എസ്.ടി. കൗൺസിലിനെ സമീപിച്ചത്. ഡിസംബർ 22-ന് ചേർന്ന ജി.എസ്.ടി. കൗൺസിലിൽ നികുതി 28 ശതമാനമായി ഏകീകരിക്കാൻ നിർദേശം വന്നു. അജൻഡയിൽ ഉൾപ്പെടുത്താതെയാണ് ഇത് പരിഗണിച്ചത്. തോമസ് ഐസക് ഇതിനെ ശക്തമായി എതിർത്തു. തുടർന്ന് തീരുമാനം മാറ്റി. പത്തിന് ചേരുന്ന കൗൺസിൽ ഇത് വീണ്ടും പരിഗണിക്കും. ഇപ്പോൾ 28 ശതമാനമായി കൂടിയ നിരക്ക് നിശ്ചയിച്ച് സംസ്ഥാന ലോട്ടറിക്കൊപ്പം വിപണിയിലെത്തുകയും പിന്നീട് നിരക്ക് കുറച്ച് കച്ചവടം ലാഭകരമാക്കുകയും ചെയ്യുക എന്നതാണ് ഈ ലോബിയുടെ ഉദ്ദേശം. പത്തിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ഈ തീരുമാനത്തിനെതിരേ പരമാവധി സംസ്ഥാനങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ബി.ജെ.പി. ഇതര മുന്നണികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് മന്ത്രി തോമസ് ഐസക് കത്തെഴുതി. പ്രളയ സെസ്: മന്ത്രിതലയോഗം ഇന്ന് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ ജി.എസ്.ടി.യിൽ പത്തുശതമാനം സെസ് ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ സംസ്ഥാന മന്ത്രിമാരുടെ സമിതി ഡൽഹിയിൽ ഞായറാഴ്ച യോഗം ചേരും. രാജ്യത്താകമാനം ഏർപ്പെടുത്താനായില്ലെങ്കിൽ കേരളത്തിൽനിന്ന് മാത്രമായെങ്കിലും സെസ് പിരിക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിർദേശം. ഞായറാഴ്ച ഇതിൽ തീരുമാനമാകുമെന്ന് കരുതുന്നു. ഈ യോഗത്തിന്റെ ശുപാർശ 10-ന് ചേരുന്ന ജി.എസ്.ടി. കൗൺസിൽ പരിഗണിക്കും. ശക്തമായി എതിർക്കും കേന്ദ്രനീക്കം മറുനാടൻ ലോട്ടറിയെ സഹായിക്കാനാണ്. ഇതിനെ ശക്തിയായി എതിർക്കും. സർക്കാരിനെ പന്തുണയ്ക്കും. മറ്റുസംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും-രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് content highlights:lottery
from mathrubhumi.latestnews.rssfeed http://bit.ly/2FayX2e
via
IFTTT
No comments:
Post a Comment