സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തു. ഏഴു വിക്കറ്റിന് 622 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 81 റൺസെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. 159 റൺസുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തിട്ടുണ്ട് ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഋഷഭ് പന്തും വൻമതിൽ കെട്ടിപ്പൊക്കിയ ചേതേശ്വർ പൂജാരയുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 193 റൺസിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റൺസടിച്ചു. പൂജാരയുമായി 89 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റൺസ് ഇന്ത്യൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരിൽ കുറിച്ചു നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റൺസ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തിൽ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസിൽ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തിൽ 42 റൺസടിച്ച വിഹാരിയെ നഥാൻ ലിയോൺ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം 101 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്. Photo Courtesy: BCCI ആദ്യ ദിനം ഇങ്ങനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ നഷ്ടമായി. രോഹിത് ശർമ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്സെൽവുഡ് ഷോൺ മാർഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തിൽ രണ്ട് ഫോറടക്കം ഒമ്പത് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം ചേർന്ന് മായങ്ക് അഗർവാൾ 116 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 77 റൺസെടുത്ത് നിൽക്കെ മായങ്കിനെ പുറത്താക്കി നഥാൻ ലിയോൺ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തിൽ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി. വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 180. 59 പന്തിൽ നാല് ഫോറിന്റെ അകമ്പടിയോടെ 23 റൺസാണ് കോലിയുടെ സംഭാവന. ഹെയ്സെൽവുഡിന്റെ പന്തിൽ ടിം പെയ്ൻ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തിൽ 18 റൺസായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ പന്തിൽ പെയ്നിന് ക്യാച്ച് നൽകി രഹാനെ ക്രീസ് വിട്ടു. സിഡ്നിയിൽ വിജയിച്ചാൽ ഇന്ത്യക്ക് ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ബോർഡർ-ഗവാസ്ക്കർ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്ലെയ്ഡിലും മെൽബണിലും ഇന്ത്യ വിജയിച്ചപ്പോൾ പെർത്തിൽ വിജയം ഓസീസിനൊപ്പം നിന്നു. Content Highlights: India vs Australia Sydney Test Day 2
from mathrubhumi.latestnews.rssfeed http://bit.ly/2Qnj6OE
via
IFTTT
No comments:
Post a Comment