കൊച്ചി: ഡിവൈ.എസ്.പി.യായി വിരമിച്ച വ്യക്തി. തിരുവല്ല കോവൂർ കുടുംബാംഗം. പക്ഷേ, മരണപ്പെട്ട് രണ്ട് ദിവസം പിന്നിടുമ്പോഴും വിവരം തിരക്കി ഒരു ബന്ധു പോലും ബന്ധപ്പെട്ടിട്ടില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് എറണാകുളം ഗിരിനഗറിലെ വാടക വീട്ടിൽ റിട്ട. ഡിവൈ.എസ്.പി. അലക്സ് മാത്യു (67) വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹത നിറഞ്ഞതായിരുന്നു അലക്സിന്റെ ജീവിതം. 2006-ൽ വടകരയിൽനിന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി.യായി വിരമിക്കുമ്പോൾ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലായിരുന്നു അലക്സിന്. 36 വർഷമായി സുഹൃത്തായ സുകുമാരൻ കർത്ത എറണാകുളം ഗിരിനഗറിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകി. പലപ്പോഴും വാടക നൽകാൻ സഹായിച്ചതും കർത്ത തന്നെ. വിരമിക്കുന്നതുവരെ കഴിഞ്ഞത് പോലീസ് ക്ലബ്ബിലായിരുന്നു. 13 വർഷത്തിനിടയിൽ സുഹൃത്തായി എത്തിയത് ഗിരിനഗറിലെ ബൈജു, ഓമനക്കുട്ടൻ, ജോൺസൻ എന്നിവർ മാത്രം. കൂടെ സുകുമാരൻ കർത്തയും. എന്നാൽ ഇവരോടു പോലും സംസാരിക്കുന്നത് വളരെ വിരളമായി മാത്രം. ബന്ധുക്കളുടെ വിവരങ്ങൾ തിരക്കിയാൽ ദേഷ്യപ്പെടുന്നതായിരുന്നു പ്രകൃതം. സർവീസിൽ പോലും അധികം സുഹൃത്തുക്കളില്ല. സുഹൃത്തുക്കളെ ഒഴിവാക്കിയതും ഉള്ളവരോട് സംസാരം പരിമിതപ്പെടുത്തിയതും ബന്ധുക്കളുടെ കാര്യം അന്വേഷിക്കും എന്ന് ഭയന്നാണെന്നാണ് സുഹൃത്ത് സുകുമാരൻ കർത്ത പറയുന്നത്. വിവാഹം കഴിക്കാൻ താത്പര്യം കാണിച്ചിരുന്നില്ല. വിരമിച്ച ശേഷം രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതാണ് പ്രകൃതം. വിവിധയിടങ്ങൾ ബസിൽ സഞ്ചരിച്ച് രാത്രിയോടെ വീട്ടിലെത്തും. തിരുവല്ല കോവൂർ കുടുംബാംഗമാണെങ്കിലും ബന്ധുക്കളെ കുറിച്ചുള്ള സംസാരം പരമാവധി കുറച്ചിരുന്നു. ഒരു യാത്രയിൽ കുറച്ചേറെ സ്ഥലം കാണിച്ച് ഇത് തങ്ങളുടെ കുടുംബത്തിന്റെയാണെന്ന് പറഞ്ഞ കാര്യം കർത്തയ്ക്ക് ഓർമയുണ്ട്. എന്നാൽ, ഒരാൾ പോലും ഇദ്ദേഹത്തെ അന്വേഷിച്ച് ഗിരിനഗറിൽ ഇതുവരെ എത്തിയില്ല. 30 വർഷത്തെ സർവീസിൽ സമ്പാദിച്ച പണം എവിടേക്ക് പോയെന്നാണ് അറിയാത്തത്. മരണ ശേഷം അലക്സ് രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ടെന്നറിയിച്ച് ഒരാൾ വിളിച്ചുവെന്നാണ് കർത്ത പറയുന്നത്. ആരോടും അടുക്കാതിരുന്ന ഇദ്ദേഹത്തിന് ഇത്രയേറെ രൂപ കടം വന്നതെങ്ങനെയെന്നാണ് കർത്തയ്ക്കറിയാത്തത്. മൊബൈൽ ഫോണുണ്ടായിരുന്നുവെങ്കിലും ഫോൺ വിളി വിരളമായിരുന്നു. 1976 ബാച്ചിൽ എസ്.ഐ. ആയാണ് അലക്സ് മാത്യു സർവീസിൽ പ്രവേശിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ എസ്.ഐ. ആയി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സി.ഐ. ആയിരുന്നു. കോഴിക്കോട് സിറ്റി, റൂറൽ എന്നിവിടങ്ങളിൽ ഡിവൈ.എസ്.പി.യായും ജോലി ചെയ്തു. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ തിരുവല്ലയിലെ പോലീസുമായി ബന്ധപ്പെട്ടിട്ടും ഒരു പുരോഗതിയുമില്ലെന്ന് എറണാകുളം സൗത്ത് സ്റ്റേഷൻ സി.ഐ. സിബി ടോം പറഞ്ഞു. content highlights:rtd.dysp alex mathew
from mathrubhumi.latestnews.rssfeed http://bit.ly/2RQg4Y9
via
IFTTT
No comments:
Post a Comment