തൃശ്ശൂർ: കോടികളുടെ തട്ടിപ്പ് നടത്തി കുറിക്കമ്പനി ഉടമകൾ മുങ്ങിയതോടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഇടപാടുകാരുടെ പരാതിപ്രളയം. വിവിധ ജില്ലകളിലായി നാൽപ്പതോളം ശാഖകളുള്ള ടി.എൻ.ടി. ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറിക്കമ്പനിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ മൂവായിരത്തോളംപേരാണ് രണ്ടുദിവസങ്ങളിലായി പരാതിയുമായി എത്തിയിട്ടുള്ളത്. 55 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയിട്ടുള്ള പ്രാഥമിക കണക്ക്. കരുവന്നൂർ തേലപ്പിള്ളി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കുറിക്കമ്പനി പൂട്ടി ഉടമകൾ സ്ഥലംവിട്ടെന്ന പരാതിയിൽ രണ്ടാളുകളുടെ പേരിൽ കാട്ടൂർ പോലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ ഡയറക്ടർമാരും സഹോദരങ്ങളുമായ ടെൽസൻ തോമസ്, നെൽസൻ തോമസ് എന്നിവരുടെ പേരിലാണ് വഞ്ചനക്കുറ്റത്തിന് കാട്ടൂർ പോലീസ് കേസെടുത്തത്. ഇവിടെ മുന്നൂറോളം പേരാണ് പരാതിയുമായി എത്തിയത്. സ്ഥാപനത്തിന് കൂടുതൽ ഡയറക്ടർമാരുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ അഞ്ഞൂറോളം പരാതിക്കാർ വെള്ളിയാഴ്‌ച എത്തി. വടക്കാഞ്ചേരി പോലീസും ഉടമകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഐ.ജി. എം.ആർ. അജിത്ത്കുമാർ പറഞ്ഞു.വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ കണക്കിങ്ങനെ: വടക്കാഞ്ചരി 500, കാട്ടൂർ 300, പാവറട്ടി 400, ചേർപ്പ് 300, കൊരട്ടി 350, വിയ്യൂർ 150, കയ്പമംഗലം 130, അന്തിക്കാട് 165, കുന്നംകുളം 200, ഒല്ലൂർ 150.25000 രൂപ മുതൽ 15 ലക്ഷം വരെ നിക്ഷേപമുള്ളവരാണ് പരാതിയുമായെത്തിയിട്ടുള്ളത്. പതിനായിരത്തിലധികംപേർ ഇടപാടുകാരായി ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അടുത്ത ദിവസങ്ങളിലും തട്ടിപ്പിനിരയായ കൂടുതൽപേർ പരാതിയുമായി എത്തിയേക്കും. മിക്ക കുറികളും വട്ടമെത്തിയ സമയത്താണ് കമ്പനി പൂട്ടിയതെന്നാണ് നിക്ഷേപകർ പറയുന്നത്. നോർത്ത് പറവൂരിൽ താമസിച്ചിരുന്ന ഡയറക്ടർമാരുമായി ബന്ധപ്പെടാൻ പോലീസും നിക്ഷേപകരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ വീട് പൂട്ടിയിട്ട നിലയിലാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2tnmtw5
via
IFTTT
No comments:
Post a Comment