ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം തോളിലെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തിയ രാജ്നാഥ് സിങ് സൈനികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത ശവപ്പെട്ടികൾ ത്രിവർണ പതാകയിൽ പൊതിഞ്ഞ് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അവയിലൊന്ന് തോളിലേറ്റിയത്. കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാന്മാർക്ക് അദ്ദേഹം ആദരാഞ്ജലിയർപ്പിച്ചു. ഗവർണർ സത്യപാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നാഗർ, ജമ്മുകശ്മീർ ഡി.ജി.പി. ദിൽബാഗ് സിങ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നതിന് മൃതദേഹങ്ങൾ വിമാനത്താവളത്തിലേക്കു കൊണ്ടുപോയി. ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിരുന്നു. വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിന് വാഹനത്തിൽ കയറ്റാൻ മൃതദേഹങ്ങൾ എടുക്കുമ്പോഴാണ് ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിങ്ങിനൊപ്പം രാജ്നാഥ് മൃതദേഹം തോളിലേറ്റിയത്. മൃതദേഹങ്ങൾ വാഹനത്തിൽ കയറ്റുന്നതുവരെ എല്ലാവരും മൗനംപാലിച്ചു. രക്തസാക്ഷിത്വം രാജ്യം മറിക്കില്ല ശ്രീനഗർ: പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാരുടെ രക്തസാക്ഷിത്വം രാജ്യം ഒരിക്കലും മറക്കില്ലെന്ന് മന്ത്രി രാജ്നാഥ് സിങ്. രക്തസാക്ഷികൾക്ക് എല്ലാ അഭിവാദ്യങ്ങളും അർപ്പിക്കുന്നു. ഈ രക്തസാക്ഷിത്വം വെറുതെയാകില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിൽ വിഘടനവാദികൾക്കു നൽകിവരുന്ന സുരക്ഷ പുനഃപരിശോധിക്കുമെന്ന് പരോക്ഷമായി അദ്ദേഹം വ്യക്തമാക്കി. വിഘടനവാദികളായ മിർവായിസ് ഉമർ ഫറൂഖ്, സയ്യിദ് അലി ഷാ ഗീലാനി തുടങ്ങിയവർക്കാണ് പോലീസ് സുരക്ഷ നൽകുന്നത്. ''പാകിസ്താനിലെ ഭീകര സംഘടനകൾക്കും ഐ.എസ്.ഐ.ക്കും പിന്തുണ നൽകുന്ന ചില ഘടകങ്ങൾ ഇവിടെയുണ്ട്. ഇവർ സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനുമെതിരാണ്. യുവാക്കളുടെ ഭാവിയും നശിപ്പിക്കുന്നു. പാകിസ്താനിൽനിന്നും ഐ.എസ്.ഐ.യിൽനിന്നും പണം സ്വീകരിക്കുന്ന ഈ ഘടകങ്ങൾക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് സംസ്ഥാനം പുനഃപരിശോധിക്കണം.'' -രാജ്നാഥ് പറഞ്ഞു. ''ഭീകരതയ്ക്കെതിരേ നമ്മൾ നടത്തുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യും. ഇതിന് രാജ്യം മുഴുവൻ നമുക്കൊപ്പമുണ്ടാകും. അതിർത്തിക്കപ്പുറത്തുനിന്ന് കൃത്യമായ പദ്ധതിയോടെ ഇന്ത്യയ്ക്കെതിരേ നടത്തുന്ന ഭീകരപ്രവർത്തനം വിജയിക്കാൻ അനുവദിക്കരുത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ കശ്മീർ ജനത ഒപ്പമുണ്ടെന്നതിൽ സന്തോഷിക്കുന്നു. വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമം നടന്നാൽ ശക്തമായി നേരിടും. രാജ്യം ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സമയങ്ങളിൽ വിവിധ ഭാഗങ്ങളിൽ സാമൂഹികവും മതപരവുമായ വ്യത്യാസങ്ങൾ അവഗണിച്ച് ഇത്തരം ശക്തികളെ തോല്പിക്കാൻ നാം ഒന്നിച്ച് അണിനിരന്നിട്ടുണ്ട്.' പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന് അക്കാര്യം അന്വേഷിക്കേണ്ടതാണെന്നും അതിനുശേഷമേ അക്കാര്യം അറിയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ശ്രീനഗർ സൈനിക ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ രാജ്നാഥ് സന്ദർശിച്ചു. സൈനികവാഹനവ്യൂഹം പോകുമ്പോൾ മറ്റു വാഹനങ്ങൾ കടത്തിവിടില്ല ജമ്മുകശ്മീരിൽ റോഡുവഴി സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സാഹചര്യങ്ങളിൽ ഇനിമുതൽ മറ്റു വാഹനങ്ങൾ കടത്തിവിടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ശ്രീനഗറിൽ വിവിധ സുരക്ഷാ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:Rajnath Singh carries coffin of CRPF jawan
from mathrubhumi.latestnews.rssfeed http://bit.ly/2EbEzYj
via
IFTTT
No comments:
Post a Comment