കൊൽക്കത്ത: ഭരണഘടനാ സംവിധാനത്തെയും ഫെഡറൽ വ്യവസ്ഥയെയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച്ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രതിഷേധധർണ തുടരുന്നു. ഫെബ്രുവരി എട്ടുവരെ സമരം തുടരാനാണ് പരിപാടി. സംസ്ഥാന ബജറ്റ് അവതരണത്തിൽപ്പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി തന്നെ ധർണയിരിക്കുന്ന അപൂർവ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സംഘർഷം മൂർച്ഛിക്കാനുള്ള സാധ്യതയേറി. സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് ഗവർണർ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് റിപ്പോർട്ട് നൽകി. സി.ബി.ഐ.ക്കെതിരേ ബംഗാൾസർക്കാർ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കൊൽക്കത്തയിലെ സി.ബി.ഐ. ഓഫീസുകൾക്ക് കേന്ദ്ര റിസർവ് പോലീസ് സുരക്ഷ ശക്തമാക്കി. മമതാ ബാനർജി നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണയറിയിച്ചു കൊണ്ട് ബിഹാറിലെ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൊൽക്കത്തയിലെത്തുമെന്നറിയിച്ചിട്ടുണ്ട്. ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ എന്നിവർ ഫോണിലൂടെ മമതയെ ഐക്യദാർഢ്യമറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഞായറാഴ്ച രാത്രി മമതയ്ക്ക് പിന്തുണയറിയിച്ചെങ്കിലും അദ്ദേഹം കൊൽക്കത്തയിൽ നേരിട്ടെത്തില്ലെന്നാണറിയുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് മാനിച്ചാണിത്. സി.ബി.ഐ.നടപടിക്കെതിരേ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയിൽ കൽക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. പോലീസ് കമ്മിഷണർ രാജീവ്കുമാറടക്കം നാല് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിന് താത്കാലിക വിലക്ക് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെന്നും സി.ബി.ഐ. ഇത് ലംഘിച്ചുെവന്നും ഹർജിയിൽ പറയുന്നു. ഇത് കോടതിയലക്ഷ്യമാണെന്നും കുറ്റപ്പെടുത്തുന്നു. അതിനിടെ നിയമലംഘനം നടത്തിയെന്നാരോപിച്ച് സി.ബി.ഐ. കൊൽക്കത്ത ജോയന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയ്ക്ക് കൊൽക്കത്ത പോലീസ് നോട്ടീസ് നൽകി. ഭവാനിപുർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘമാണ് നിസാം പാലസിലെ സി.ബി.ഐ. ഓഫീസിലെത്തി നോട്ടീസ് നൽകിയത്. നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. നിസാം പാലസിലെയും സാൾട്ട് ലേക്ക് സി.ജി.ഒ. സമുച്ചയത്തിലെയും സി.ബി.ഐ. ഓഫീസുകളുടെ പരിസരത്ത് സംസ്ഥാന പോലീസിന്റെ സാന്നിധ്യം ഞായറാഴ്ച രാത്രി മുതൽ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് രാത്രി തന്നെ സി.ആർ.പി.എഫിന്റെ ഒരു കമ്പനിയും സ്ഥലത്തെത്തി. തിങ്കളാഴ്ച വനിതാ ബറ്റാലിയനടക്കം മറ്റ് രണ്ട് കമ്പനികൾ കൂടി ഇറങ്ങി. സി.ബി.ഐ ഓഫീസുകൾക്ക് സുരക്ഷ കൂടുതൽ ശക്തമാക്കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ഇവർ അറിയിച്ചു. ശാരദാ ചിട്ടിഫണ്ട് കുംഭകോണം അന്വേഷിക്കുന്ന സി.ബി.ഐ. ഇതുമായി ബന്ധപ്പെട്ട് കൊൽക്കത്ത സിറ്റി പോലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ ഞായറാഴ്ച വൈകീട്ട്് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതോടെയാണ് കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള തുറന്ന പോര് തുടങ്ങിയത്. സി.ബി.ഐ.യെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മമത അവിടെ വെച്ചുതന്നെ തന്റെ ധർണ പ്രഖ്യാപിച്ചു. മോദി സർക്കാരിനെതിരേ നരേന്ദ്രമോദിസർക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി കൊൽക്കത്തയെ മാറ്റാനും അതിന്റെ നേതൃസ്ഥാനത്തേക്ക് സ്വയം ഉയരാൻ ഉദ്ദേശിച്ചുമുള്ളതാണ് മമതയുടെ സമരമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. മമതയുടെ തീപ്പൊരിപ്രസംഗവും ധർണാ വേദിയിലുയർന്ന മുദ്രാവാക്യങ്ങളും അതിന് ഉദാഹരണം. “ഇതൊരു വ്യക്തിയുടെ മാത്രം സമരമല്ല, ഇന്ത്യയുടെ ഭരണഘടനാസംവിധാനത്തിലും ഫെഡറൽ വ്യവസ്ഥയിലും വിശ്വാസമുള്ള എല്ലാവരുടെയും പോരാട്ടമാണ്. അത്തരത്തിൽ വിശ്വാസം പുലർത്തുന്നവരുടെയെല്ലാം പിന്തുണ ഈ ധർണയ്ക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്. ദേശവ്യാപകമായ പിന്തുണയാണ് ഈ പ്രക്ഷോഭത്തിന് ലഭിക്കുന്നത്”-വേദിയിൽ നിന്ന് മമത പറഞ്ഞു. Content Highlights:mamata banarjee protest continues in kolkata
from mathrubhumi.latestnews.rssfeed http://bit.ly/2S9pXRz
via
IFTTT
No comments:
Post a Comment