അബുദാബി: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ. പര്യടനം തുടരുന്നു. ഞായറാഴ്ച രാത്രി അബുദാബിയിൽ എത്തിയ പാപ്പയ്ക്ക് രണ്ടാംദിവസം സന്ദർശനങ്ങളുടെയും ഹ്രസ്വപ്രഭാഷണങ്ങളുടെയും ദിനമായിരുന്നു. സഹിഷ്ണുതാ വർഷം ആചരിക്കുന്ന യു.എ.ഇ. ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവ സാഹോദര്യത്തിന്റെയും ബഹുസ്വരതയുടെയും ചിന്തകളോട് ചേർന്നുനിന്നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ പര്യടനം. തിങ്കളാഴ്ച ഉച്ചക്ക് യു.എ.ഇ. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ യു.എ.ഇ. രാഷ്ട്രനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്നതായിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. സായുധസേനയുടെ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായിട്ടായിരുന്നു പാപ്പയുടെ ആദ്യ കൂടിക്കാഴ്ച. രാജകുടുംബാംഗങ്ങളായ ശൈഖ് സൈഫ്, ശൈഖ് മൻസൂർ, ശൈഖ് അബ്ദുള്ള തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. യു.എ.ഇ. സൈനിക ബാൻഡിന്റെ അകമ്പടിയോടെയാണ് മാർപാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്. സൈനിക കുതിരകളുടെ മാർച്ച് പാസ്റ്റ്, 21 ഗൺ സല്യൂട്ട് തുടങ്ങിയ എല്ലാ ഉപചാരങ്ങളോടെയുമായിരുന്നു കൊട്ടാരത്തിൽ മാർപാപ്പയ്ക്ക് നൽകിയ രാജകീയ സ്വീകരണം. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചക്കിടയിൽ മേഖലയിലെ സമാധാനശ്രമങ്ങളും ചർച്ചയായി. യു.എ.ഇ.യിലെ ഏറ്റവുംവലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സന്ദർശനമായിരുന്നു പാപ്പയുടെ അടുത്ത ചടങ്ങ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക തീർഥാടനകേന്ദ്രമായി എണ്ണപ്പെടുന്ന ഗ്രാന്റ് മോസ്കിലേക്ക് കത്തോലിക്കാ വിശ്വാസി സമൂഹത്തിന്റെ ആത്മീയാചാര്യൻ എത്തുന്നത് പകർത്താൻ ലോകത്തിന്റെ വിവിധകോണുകളിൽനിന്നുള്ള വൻ മാധ്യമസംഘം എത്തി. വൈകീട്ട് അഞ്ചോടെ ഈജിപ്തിലെ ഇസ്ലാമിക പണ്ഡിതനായ അൽ അസർ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അൽ ത്വയിബുമൊത്തായിരുന്നു മാർപാപ്പയുടെ പള്ളി സന്ദർശനം. ഇരുവരും തമ്മിൽചർച്ചയും നടന്നു. തുടർന്ന് നഗരത്തിലെ ചരിത്രസ്മാരകമായ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടന്ന വിശ്വമാനവ സാഹോദര്യ സമ്മേളനത്തിലും മാർപാപ്പ സംസാരിച്ചു. ചൊവ്വാഴ്ചയാണ് മാർപാപ്പ പങ്കെടുക്കുന്ന പ്രധാന ചടങ്ങ്. അബുദാബി ശൈഖ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും പൊതുപരിപാടിയിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പുലർച്ചെ അഞ്ചുമുതൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദൂരസ്ഥലങ്ങളിൽനിന്ന് വിശ്വാസികളുമായി പ്രത്യേക ബസുകൾ തിങ്കളാഴ്ച രാത്രി പതിനൊന്നുമുതൽതന്നെ അബുദാബിയിലേക്ക് യാത്രതിരിച്ചു. ഈ പരിപാടിക്കുശേഷം വൈകീട്ടോടെ മാർപാപ്പ വത്തിക്കാൻ സിറ്റിയിലേക്ക് മടങ്ങും. Content Highlights:pope francis in uae
from mathrubhumi.latestnews.rssfeed http://bit.ly/2UEnF9V
via
IFTTT
No comments:
Post a Comment