വടകര മണ്ഡലത്തിൽ കോൺഗ്രസും സി.പി.എമ്മും നേർക്കുനേർ പോരാടുമ്പോൾ ആ മണ്ഡലത്തിനുള്ളിലെ ചെറിയൊരു മേഖലയിൽ ഇരുപാർട്ടികളും തോളോടുതോൾചേർന്ന് പ്രവർത്തിക്കും. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലാണ് സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപക്ഷം കോൺഗ്രസിന് വോട്ടുചെയ്യുക. ഒരേപ്രദേശത്ത് രണ്ടുരീതിയിൽ പ്രവർത്തിക്കേണ്ട വൈരുധ്യാത്മക പ്രതിസന്ധിയിലാണ് സി.പി.എം. പ്രവർത്തകർ. കേരളത്തിലും പുതുച്ചേരിയിലും പാർട്ടിലൈൻ വ്യത്യസ്തമായതാണ് പ്രശ്നം. പുതുച്ചേരിയിൽ തമിഴ്നാട്ടിലേതുപോലെ ഡി.എം.കെ. മുന്നണിയിലാണ് ഇടതുപാർട്ടികളും. ഇവിടെ ഏപ്രിൽ 18-നാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിന് മേൽക്കൈ എക്കാലവും കോൺഗ്രസിന് മേൽക്കൈയുള്ള മണ്ഡലമാണ് പുതുച്ചേരി. അവിടെ ഇക്കുറി കോൺഗ്രസും പ്രാദേശിക കക്ഷിയായ എൻ.ആർ. കോൺഗ്രസുമായാണ് മത്സരം. ഡി.എം.കെ.യുടെ സഖ്യകക്ഷിയായ കോൺഗ്രസിനൊപ്പം സി.പി.എം., സി.പി.ഐ. എന്നിവരും എൻ.ആർ. കോൺഗ്രസിനൊപ്പം ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ., പി.എം.കെ. കക്ഷികളും ഉണ്ട്. കോൺഗ്രസിനുവേണ്ടി നിലവിലെ സ്പീക്കറും മുൻമുഖ്യമന്ത്രിയുമായ വൈദ്യലിംഗമാണ് മത്സരരംഗത്ത്. മുപ്പതുവർഷം തുടർച്ചയായി എം.എൽ.എ. ആയിരുന്ന അദ്ദേഹത്തിന് ലോക്സഭയിലേക്ക് കന്നിയങ്കമാണ്. എൻ.ആർ. കോൺഗ്രസിലെ യുവതാരം കേശവൻ നാരായണസ്വാമിയാണ് എതിരാളി. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തുള്ളയാളാണ് ഇദ്ദേഹം. മണ്ഡലത്തിൽ സ്വാധീനവുമുണ്ട്. ചലച്ചിത്രതാരം കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന്റെ സുബ്രഹ്മണ്യവും ഇവിടെ മത്സരിക്കുന്നു. മയ്യഴിയിലെ സി.പി.എമ്മിന് അടുപ്പം കണ്ണൂരിനോട് മയ്യഴിയിലെ സി.പി.എമ്മിന് കണ്ണൂർ ജില്ലാകമ്മിറ്റിയുമായാണ് അടുപ്പം. പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് വടകരയിലെ സ്ഥാനാർഥി. കോൺഗ്രസിനോട് ശത്രുതയുണ്ടെങ്കിലും തമിഴ്നാട്ടിലെ പാർട്ടിലൈൻ അനുസരിച്ചായിരിക്കണം മയ്യഴിയിൽ വോട്ടുചെയ്യേണ്ടതെന്ന് അണികളെ കേരളനേതൃത്വം അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിൽ ഏകദേശം 29,000-ത്തോളം വോട്ടുണ്ട്. മണ്ഡല ചരിത്രം 1967-ൽ മണ്ഡലം രൂപവത്കരിച്ചു. ആദ്യതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തിരുമുടി എൻ. സേതുറാം വിജയിച്ചു. എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ., പി.എം.കെ. എന്നിവരും ഓരോതവണ വിജയം നേടി. കോൺഗ്രസിൽനിന്ന് പിരിഞ്ഞുപോയ എൻ.ആർ. കോൺഗ്രസിന്റെ ആർ. രാധാകൃഷ്ണൻ കഴിഞ്ഞതവണ അട്ടിമറിജയം നേടി. 60,854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആർ. രാധാകൃഷ്ണൻ കോൺഗ്രസിലെ വി. നാരായണസ്വാമിയെ തോൽപ്പിച്ചത്. ബംഗാളിൽ നടക്കാത്തത് പുതുച്ചേരിയിൽ നടക്കും ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ച് വർഗീയ ഫാസിസത്തെ നേരിടണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ എനിക്ക് മയ്യഴിയിൽ കോൺഗ്രസിന് വോട്ടുചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. ബംഗാളിൽപോലും നടക്കാത്തത് ഇവിടെ കാണുന്നതിൽ വളരെ സന്തോഷം. ഇവിടെ ചെങ്കൊടിയും ത്രിവർണപതാകയും ഒന്നിച്ച് ഉയർന്നു കാണും. -എം. മുകുന്ദൻ, എഴുത്തുകാരൻ Content Highlight:CPIM takes different stands in Kerala and Pondicherry,CPIM Congress alliance,Loksabha Election
from mathrubhumi.latestnews.rssfeed https://ift.tt/2upxs8S
via
IFTTT
No comments:
Post a Comment