കണ്ണൂർ:പുതിയ അധ്യയനവർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും പാഠപുസ്തകങ്ങളും തയ്യാർ. എന്നാൽ, പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ല. കണ്ണൂർ ജില്ലയിൽ മാത്രം സർക്കാർ എൽ.പി., യു.പി. വിദ്യാലയങ്ങളിൽമാത്രം 313 അധ്യാപകരുടെ ഒഴിവാണുള്ളത്. എൽ.പി.എസ്.എ.-216, യു.പി.എസ്.എ.-97 എന്നിങ്ങനെയാണിത്. കൂടാതെ എച്ച്.എസ്.എ.യിൽ 69 അധ്യാപക ഒഴിവുമുണ്ട്. 2018-19 അധ്യയനവർഷം ജില്ലയിലെ മിക്ക സ്കൂളുകളും താത്കാലിക അധ്യാപകരെ നിയമിച്ചാണ് പ്രശ്നം പരിഹരിച്ചത്. സ്ഥിരം അധ്യാപകരില്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എൽ.പി., യു.പി. നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കോടതി കയറിയിറങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. 2014-ലാണ് എൽ.പി.എസ്.എ., യു.പി.എസ്.എ. തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. അധ്യാപക യോഗ്യതാപരീക്ഷ (കെ-ടെറ്റ്, സി-ടെറ്റ്) വിജയിക്കണമെന്ന മാനദണ്ഡമുൾപ്പെടുത്താതെയായിരുന്നു പരീക്ഷയുടെ വിജ്ഞാപനമിറങ്ങിയത്. ഇതിനെതിരേ യോഗ്യതാപരീക്ഷ വിജയിച്ച ഒരുകൂട്ടം ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് നൽകി. ഇതുകാരണം പരീക്ഷ രണ്ടരവർഷത്തോളം വൈകിയാണ് നടത്തിയത്. 2018 ജനുവരിയിൽ ചുരുക്കപ്പട്ടികയും തുടർന്ന് യുദ്ധകാലാടിസ്ഥാത്തിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തിയെങ്കിലും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകി. ഉദ്യോഗാർഥികളിൽ ചിലർ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ട്രിബ്യൂണലിലെ കേസ് നിലനിൽക്കുന്നതിനാൽ നിയമനനടപടി ആരംഭിച്ചിരുന്നില്ല. ഉദ്യോഗാർഥികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് മുഴുവൻ ഒഴിവുകളിലേക്കും അഡ്വൈസ് നൽകാൻ മാർച്ച് ഏഴിന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് നിയമന ശുപാർശ അയച്ചുതുടങ്ങുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടികൾ ജില്ലാ ഓഫീസുകളിൽ തുടങ്ങിയിട്ടുപോലുമില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. മാർച്ചിൽ നിരവധി അധ്യാപകരാണ് വിരമിക്കുന്നത്. ഇവരുടെ ഒഴിവുകൂടി വരുന്നതോടെ സ്കൂളുകളിൽ അധ്യയനം പ്രതിസന്ധിയിലാകുമോ എന്നാണ് ആശങ്ക. താത്കാലികത്തിലെ 'താത്പര്യം' യോഗ്യതയുണ്ടായിട്ടും താത്കാലിക നിയമനത്തിനുപോലും പരിഗണിക്കപ്പെടാതെ പോകുന്നതായി ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. സ്കൂൾ പി.ടി.എ.യുടെ താത്പര്യവും രാഷ്ട്രീയപരിഗണനയുംവെച്ചാണ് പലരെയും ദിവസവേതനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്. വർഷങ്ങളായി ഒരേ സ്കൂളിൽത്തന്നെ താത്കാലിക അധ്യാപകരായി ജോലിചെയ്യുന്നവരുണ്ട്. എംപ്ലോയ്മെന്റുവഴിയുള്ള താത്കാലിക നിയമനം നടത്തണമെന്ന ഉത്തരവും പ്രഹസനമായിരിക്കുകയാണ്. ഈ അധ്യയനവർഷം താത്കാലിക നിയമനത്തിന് തിരഞ്ഞെടുക്കാനെന്നപേരിൽ ഉദ്യോഗാർഥികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല. Content Highlights:Teaching positions in govt schools are continue to be vacant
from mathrubhumi.latestnews.rssfeed https://ift.tt/2TFgimy
via
IFTTT
No comments:
Post a Comment