എടപ്പാൾ: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കർശന നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യതാപമേൽക്കുന്ന തൊഴിലെടുക്കുന്നവർ 11 മണി മുതൽ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയിൽ തൊഴിൽസമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്. നിർമാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ, ഒ.ആർ.എസ്, ഐസ് പാക്കുകൾ, വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തണം. മറുനാടൻ തൊഴിലാളികൾക്ക് ബോധവത്കരണം നൽകാൻ അവരുടെ ഭാഷയിലുള്ള ലഘുലേഖകൾ നൽകണം. നിർദേശം പാലിക്കുന്നുണ്ടോയെന്ന കാര്യം ലേബർ ഓഫീസർമാർ പരിശോധിക്കണം. സൂര്യാഘാതമേറ്റാൽ ജില്ലാകളക്ടറടക്കമുള്ളവരെ വിവരമറിയിക്കണം. തീവ്രമായ ചൂടുള്ളസമയത്ത് കാലികളെ മേയാൻ വിടരുത്, കാലികൾക്ക് ജലലഭ്യത ഉറപ്പാക്കണം. സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യണം. പി.ഇ.ടി. പീരിയഡുകൾ നിയന്ത്രിക്കുക, തുറസ്സായ സ്ഥലങ്ങളിലെ കളി ഒഴിവാക്കുക, കലാകായിക പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുക, വിദ്യാലയങ്ങളിൽ ജലവും മറ്റു സൗകര്യങ്ങളുമേർപ്പെടുത്തുക, ക്ലാസ്മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക, അധ്യാപകർക്ക് പ്രഥമശുശ്രൂഷാ പരിശീലനംനൽകുക, തദ്ദേശ വകുപ്പ് ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട് യാത്രക്കാർക്കും പൊതുജനത്തിനും ജലലഭ്യത ഉറപ്പാക്കുക, പൊതുവൃക്ഷങ്ങൾ ഉണങ്ങിപ്പോകുന്നത് തടയാൻ വെള്ളമൊഴിക്കാൻ സംവിധാനമൊരുക്കുക, വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, ജലം തേടി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാനുള്ള സാധ്യത തടയുക, കാട്ടുതീ സാധ്യതയ്ക്കെതിരേ പ്രതിരോധ നടപടിയെടുക്കുക, തീവ്രമായ വെയിലുള്ള സമയത്ത് പോലീസുകാർക്ക് കുട ഉപയോഗിക്കാൻ സൗകര്യം നൽകുക, ഇവർ സ്റ്റീൽകുപ്പിയിൽ വെള്ളം കരുതുക, വിനോദസഞ്ചാര മേഖലയിൽ എല്ലാഭാഷകളിലുമുള്ള ലഘുലേഖകൾ വിതരണംചെയ്യുക, അടിയന്തര ശുശ്രൂഷയ്ക്കുള്ള കിയോസ്കുകൾ തയ്യാറാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. Content Highlights:heat wave in kerala, draught 2019
from mathrubhumi.latestnews.rssfeed https://ift.tt/2Heebig
via
IFTTT
No comments:
Post a Comment