ബാഗൂസ്: സിറിയയിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻറെ (ഐ.എസ്.) പരാജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് സർക്കാർസൈന്യം. ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായ സിറിയയുടെ കിഴക്കൻഗ്രാമം ബാഗൂസും തിരികെപ്പിടിച്ച് ഭീകരരെ പൂർണമായി തുടച്ചുനീക്കിയെന്ന് യു.എസിന്റെ പിന്തുണയുള്ള സഖ്യസേന ശനിയാഴ്ച പറഞ്ഞു. സിറിയയിലും ഇറാഖിലുമായി അഞ്ചുവർഷത്തിലേറെയായി തുടർന്ന ഐ.എസിന്റെ സ്വയംപ്രഖ്യാപിത ഖലീഫാഭരണത്തിനാണ് ഇതോടെ അവസാനമായത്. 'ഐ.എസിനുനേരെ സൈനികവിജയം നേടിക്കഴിഞ്ഞു. ബാഗൂസ് ഇപ്പോൾ സ്വതന്ത്രമാണ്'- സിറിയൻ ഡെമോക്രാറ്റിക് സേനയുടെ (എസ്.ഡി.എഫ്.) വക്താവ് മുസ്തഫാ ബാലി പറഞ്ഞു. സിറിയൻസൈനികർ ബാഗൂസിൽ വിജയക്കൊടി പാറിച്ചു. ബാഗൂസിൽ അവശേഷിക്കുന്ന ഐ.എസ്. ഭീകരർക്കെതിരേ മാർച്ചിലാണ് എസ്.ഡി.എഫ്. പോരാട്ടമാരംഭിച്ചത്. വലിയതോതിൽ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ പോരാട്ടത്തിന്റെ തീവ്രത കുറയ്ക്കാൻ സേന നിർബന്ധിതരായിരുന്നു. ഐ.എസിനെ പൂർണമായി പരാജയപ്പെടുത്തിയതായി ഇറാഖ് സർക്കാർ 2017-ൽ പ്രഖ്യാപിച്ചിരുന്നു. സിറിയയിൽ ഐ.എസ്. പൂർണമായി പരാജയപ്പെട്ടുവെന്നും അതിനാൽ ആ രാജ്യത്തുനിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, സൈന്യത്തെ പിൻവലിക്കാനുള്ള യു.എസ്. പദ്ധതിക്കെതിരേ സഖ്യകക്ഷികൾ ആശങ്കയുയർത്തുകയും ഇതിൽ പ്രതിഷേധിച്ച് യു.എസിന്റെ മുതിർന്ന ഉദ്യോഗസ്ഥർ രാജിവെക്കുകയും ചെയ്തു. അതേസമയം, പരാജയം നിഷേധിച്ച് ഐ.എസിന്റെ ഓഡിയോസന്ദേശവും ശനിയാഴ്ചയെത്തി. ഐ.എസ്. വക്താവ് അബുഹസൻ അൽ മുഹാജിറിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശത്തിൽ ഐ.എസ്. സാമ്രാജ്യം അവസാനിച്ചിട്ടില്ലെന്ന് പറയുന്നു. ബാഗൂസിലും പരാജയപ്പെടുത്തിയെങ്കിലും ഐ.എസിന്റെ ഭീഷണി ലോകത്ത് പൂർണമായും ഇല്ലാതായിട്ടില്ലെന്നാണ് നിരീക്ഷണം. സിറിയൻ മേഖലയിൽ 15,000 മുതൽ 20,000 വരെ ഐ.എസ്. അനുയായികൾ ഇപ്പോഴുമുണ്ടെന്നും ഇതിലേറെപ്പേരും സ്ലീപ്പർ സെല്ലുകൾ(നിർജീവവും അവസരമെത്തുമ്പോൾ സജീവവുമാകുന്നവർ) ആണെന്നും യു.എസ്. അധികൃതർ പറയുന്നു. content highlights: IS defeatedSyria
from mathrubhumi.latestnews.rssfeed https://ift.tt/2FwgMTe
via
IFTTT
No comments:
Post a Comment