തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം സർക്കാർ നൽകിയ 995 കോടി രൂപയിൽ കെ.എസ്.ആർ.ടി.സി. വാങ്ങിയത് ഒരു സി.എൻ.ജി. ബസ് മാത്രം. പുതിയ ബസുകൾ വാങ്ങാനും അടിസ്ഥാനസൗകര്യ വികസനത്തിനും നൽകിയ തുക പൂർണമായും ശമ്പളവും പെൻഷനും നൽകാനാണ് കെ.എസ്.ആർ.ടി.സി. വിനിയോഗിച്ചത്. നവീകരണത്തിനുള്ള സർക്കാർസഹായവും അതത് മാസത്തെ ചെലവുകൾക്കായി ഉപയോഗിച്ചു. 2018 ഓഗസ്റ്റ് മുതൽ 2019 ഫെബ്രുവരി വരെ പെൻഷൻ നൽകാൻ ഉപയോഗിച്ച 600.69 കോടി രൂപയും ഈ തുകയിൽനിന്നാണ് എടുത്തത്. ഭാഗിക ശമ്പളം, ഓണം അലവൻസ്, കെ.ടി.ഡി.എഫ്.സി. പലിശ, ദേശീയ പെൻഷൻ സ്കീം കുടിശ്ശിക, ക്ഷാമബത്ത എന്നിവയെല്ലാം സർക്കാർ ചെലവിലാണ് നടത്തിയത്. 2018 ഏപ്രിൽ മുതൽ ഇതുവരെ 394.31 കോടി രൂപ ശമ്പളം നൽകാൻ സർക്കാരിൽനിന്ന് വാങ്ങി. ജനുവരിയിൽ മാത്രമാണ് സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകിയത്. ഡീസൽ ബസുകൾക്ക് പകരമുള്ള പരീക്ഷണമാണ് ഒരു സി.എൻ.ജി. ബസിൽ ഒതുങ്ങിയത്. പത്ത് ഇലക്ട്രിക് ബസുകളും വാടകയ്ക്കെടുത്തവയാണ്. 1000 പുതിയ ബസുകളെങ്കിലും ഉടൻ നിരത്തിലിറക്കേണ്ട അവസ്ഥയാണ്. തീരുമാനമെടുത്താൽപോലും ഇവ ഓടാൻ ഒരുവർഷമെങ്കിലും കാത്തിരിക്കണം. ബസുകളുടെ ആയുസ്സ് 15-ൽനിന്ന് 20 വർഷമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, കാലപ്പഴക്കമേറിയ ബസുകൾ ഓടിക്കുന്നത് ഭാരിച്ച ചെലവാണ്. കൈവശമുള്ള ബസുകളുടെ ശരാശരി കാലപ്പഴക്കം എട്ടുവർഷത്തിന് മുകളിലാണ്. കൂടുതൽ ബസുകൾ ഇറക്കിയാൽ വരുമാനം കൂട്ടാം. ജനുവരിയിൽ ശരാശരി ദിവസവരുമാനം ഏഴുകോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്നു. ഇപ്പോഴത് 5.7 കോടി രൂപയിലേക്ക് എത്തി. ഒരുദിവസത്തെ ചെലവ് 6.3 കോടിരൂപയാണ്. ശമ്പളം: അനിശ്ചിതത്വം തുടരുന്നു സർക്കാർ സഹായം ലഭിക്കാത്തതിനാൽ മാർച്ചിലെ ശമ്പളവിതരണം ഭാഗികമാണ്. ട്രഷറിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വ്യാഴാഴ്ചയെങ്കിലും ശേഷിക്കുന്ന ശമ്പളം നൽകാനുള്ള 23 കോടി രൂപ കിട്ടുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. ഉന്നതോദ്യോഗസ്ഥർ ഒഴികെയുള്ളവർക്ക് 13,000 രൂപ വീതമാണ് നൽകിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശമ്പളം പൂർണമായും നൽകാൻ കഴിയാത്തത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സഹായധനം തേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെ ദിവസവരുമാനം കുറയുന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. content highlights:ksrtc bus, kerala
from mathrubhumi.latestnews.rssfeed https://ift.tt/2UtMZmB
via
IFTTT
No comments:
Post a Comment