തൃശ്ശൂർ: കേരളത്തിൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി കെ.എസ്.ഇ.ബി.. അടുത്ത മൺസൂൺ വരെ കേരളത്തിനാവശ്യമായ വൈദ്യുതിക്കുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി. ദേശീയ ഗ്രിഡിൽനിന്ന് വൈദ്യുതി സ്വീകരിക്കുന്നതിൽ ബെംഗളൂരുവിലുള്ള സതേൺ റീജൺ ലോഡ് ഡെസ്പാച്ച് സെന്റർ (എസ്.ആർ.എൽ.ഡി.സി.) നിയന്ത്രണം കർശനമാക്കിയിരുന്നു. ആവശ്യപ്പെട്ടതിൽ കൂടുതൽ വൈദ്യുതി വേണ്ടിവന്നാൽ പരമാവധി 150 മെഗാവാട്ട് വരെ അധികമായി ഉപയോഗിക്കാം. ഇത്തരത്തിൽ തുടർച്ചയായി ഒന്നര മണിക്കൂർ ഉപയോഗിച്ചാൽ വൈദ്യുതി ലഭിക്കാതെയാവുന്ന രീതിയിലായിരുന്നു നിയന്ത്രണം. ചൂട് കൂടിയതിനാൽ കേരളത്തിൽ വൈദ്യുതി ഉപയോഗവും വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിങ്ങിലേക്ക് നീങ്ങിയേക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം. കേന്ദ്ര വിഹിതത്തിൽനിന്ന് 300-400 മെഗാവാട്ടിന്റെ കുറവുണ്ടായാലും അത് പരിഹരിക്കാൻ കഴിയുമെന്ന് വൈദ്യുതി ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്. പിള്ള പറഞ്ഞു. ജൂൺ 10 വരെ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം ഇപ്പോൾ കൂടുതലാണെന്നതിനാൽ ബോർഡിന് വരുമാനവും കൂടും. ഇക്കാരണത്താൽ ലോഡ്ഷെഡ്ഡിങ് ഇല്ലാതെ മുന്നോട്ടുപോകാനാണ് തീരുമാനം. ചൂട് കുറയുന്നതോടെ വൈകാതെ വൈദ്യുതി ഉപയോഗം കുറയുകയും ചെയ്യും. ലോഡ് ഷെഡ്ഡിങ്ങിന് ഇതുവരെ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാർമേഖലയിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കാനാകാത്ത പ്രശ്നമുണ്ട്. അത് പ്രസരണ-വിതരണ ശൃംഖലയുടെ ശേഷിക്കുറവ് മൂലമാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. കേരളത്തിലെ പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനായി ലൈൻ ഓഫ് ചെയ്യുന്നുമുണ്ട്. അത് ലോഡ്ഷെഡ്ഡിങ് ആയി കണക്കാക്കാനാവില്ലെന്നും ബോർഡ് ചെയർമാൻ പറഞ്ഞു. content highlights: load shedding, kerala, Kerala, KSEB
from mathrubhumi.latestnews.rssfeed https://ift.tt/2K1yF0N
via
IFTTT
No comments:
Post a Comment