തിരുവനന്തപുരം: ജൂൺവരെ കനത്തചൂടിൽനിന്ന് കേരളത്തിന് രക്ഷയുണ്ടാവില്ല. ഈ സമയത്ത് കേരളത്തിലെ ചൂട് ദീർഘകാല ശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. രാജ്യത്താകെ ഏപ്രിൽമുതൽ ജൂൺവരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഈ സീസൺ ആകെയെടുത്താൽ ചൂടിന്റെ ശരാശരിവർധന അര ഡിഗ്രിമുതൽ ഒരു ഡിഗ്രിക്ക് താഴെവരെയാവും. ദിവസേനയുള്ള വർധന ഇതിലും കൂടുതലായിരിക്കും. അത് ഇപ്പോൾ പ്രവചിക്കാനാവില്ല. അഞ്ചുദിവസം കൂടുമ്പോഴാണ് ദിവസേനയുള്ള ചൂടിലെ വ്യതിയാനം കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ജൂണിൽ കേരളത്തിൽ മഴക്കാലമാണ്. അതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലാവും കേരളത്തിൽ കൂടിയ ചൂട് അനുഭവപ്പെടുക. വരുംദിവസങ്ങളിൽ കേരളത്തിൽ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് (മിനിമം ടെമ്പറേച്ചർ) ശരാശരിയിൽനിന്ന് അര ഡിഗ്രിമുതൽ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് (മാക്സിമം ടെമ്പറേച്ചർ) അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്. ഇപ്പോഴത്തേതുപോലെ വരുംദിവസങ്ങളിലും രാവിലെമുതൽ ചൂട് അസഹനീയമാകാൻ സാധ്യതയുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. രാജ്യത്തെ ഉഷ്ണതരംഗ മേഖലകളിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നു. എന്നാൽ, കേരളം ഉഷ്ണതരംഗ മേഖലയിൽ പെടുന്നില്ല. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഉഷ്ണതരംഗമേഖലയിലുള്ളത്. പസഫിക് സമുദ്രത്തിൽ ഇപ്പോൾ ദുർബലമായ 'എൽനിനോ' പ്രതിഭാസമുണ്ട്. ജൂൺവരെ ഇത് തുടരും. എന്നാൽ, കാലവർഷത്തെ ഇത് ബാധിക്കുമോ എന്ന് കാലാവസ്ഥാവകുപ്പ് ഇപ്പോൾ വ്യക്തമാക്കുന്നില്ല. ഇന്നും നാല് ഡിഗ്രിവരെ ഉയരും പാലക്കാട്ടും ആലപ്പുഴയിലുമാണ് ഇപ്പോൾ ചൂട് കൂടുതൽ. പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 37.2 ഡിഗ്രിയും രേഖപ്പെടുത്തി. ബുധനാഴ്ചവരെ ഈ രണ്ടു ജില്ലകളിലും ശരാശരിയിൽനിന്ന് മൂന്നുമുതൽ നാല് ഡിഗ്രിവരെ ചൂട് കൂടുതലായിരിക്കും. വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും. content highlights:hot climate upto june, heat wave, sun burn, kerala
from mathrubhumi.latestnews.rssfeed https://ift.tt/2OFV16G
via
IFTTT
No comments:
Post a Comment