മുംബൈ: ദിനേഷ് കാർത്തിക്കോ ഋഷഭ് പന്തോ? അമ്പാട്ടി റായുഡുവോ ലോകേഷ് രാഹുലോ? ഒരുവർഷത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഉത്തരം കുറച്ചു സമയത്തിനുള്ളിൽ അറിയാം. മേയ് 30 മുതൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച വൈകീട്ട് മുംബൈയിൽ പ്രഖ്യാപിക്കും. ഇന്ത്യയുടെ മുൻതാരം എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. ഇതിൽ 11 പേരുകൾ നേരത്തേ ഏറക്കുറേ ഉറപ്പായതാണ്. അതിൽ പത്തുപേരും പ്ലേയിങ് ഇലവനിലുണ്ടാകും. ശേഷിക്കുന്ന ഒരുസ്ഥാനത്തിനുവേണ്ടി ആറുപേർ മത്സരിക്കുന്നു. ഓപ്പണർമാരായി രോഹിത് ശർമ- ശിഖർ ധവാൻ, മൂന്നാമനായി കോലി, തുടർന്ന് എം.എസ്. ധോനി, കേദാർ ജാദവ്, പേസർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിക്കവാറും ടീമിലുണ്ടാകും. അവശേഷിക്കുന്ന നാലു സ്ഥാനങ്ങൾക്കുവേണ്ടി പ്രധാനമായും മത്സരിക്കുന്നത് ഇവരാണ്. 1. അമ്പാട്ടി റായുഡു 2. ദിനേഷ് കാർത്തിക് 3. ഋഷഭ് പന്ത് 4. ലോകേഷ് രാഹുൽ 5. വിജയ് ശങ്കർ 6. രവീന്ദ്ര ജഡേജ ഇതിൽ കളിക്കാനുള്ള ഇലവനിൽ ഒരുസ്ഥാനം മാത്രമേ ബാക്കിയുള്ളൂ. നാലാം നമ്പറിൽ ബാറ്റുചെയ്യാനുള്ള ഒരാൾ. അവിടേക്ക് ആരുവേണം എന്നതാണ് സെലക്ഷൻ കമ്മിറ്റിയുടെ തലവേദന. ധോനിക്കുപുറമേ റിസർവായി ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വേണം. അതുകൊണ്ട് ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരിലൊരാൾ മിക്കവാറും സ്ഥാനം പിടിക്കും. ഋഷഭിനാണ് കൂടുതൽ സാധ്യത. സമീപകാലത്തെ ഫോമും ഓപ്പണറായും കളിപ്പിക്കാം എന്നതും ലോകേഷ് രാഹുലിന് അമ്പാട്ടി റായുഡുവിനേക്കാൾ മുൻതൂക്കം നൽകുന്നു. വിജയ് ശങ്കറിന് ഓൾറൗണ്ടർ എന്ന പരിഗണനയുണ്ട്. പരിചയസമ്പത്തും സ്പിൻ ഓൾറൗണ്ടർ എന്നതും രവീന്ദ്ര ജഡേജയ്ക്കും സാധ്യത നൽകുന്നു. ചുരുക്കത്തിൽ ദിനേഷ് കാർത്തിക്കും അമ്പാട്ടി റായുഡുവും ടീമിലെത്താൻ സാധ്യത കുറവാണ്. അമ്പാട്ടി റായുഡു അമ്പാട്ടി റായുഡുവിനെ നാലാം നമ്പറിൽ ഉറപ്പിക്കാൻ ഒരുവർഷംമുമ്പേ ശ്രമം തുടങ്ങിയതാണ്. എന്നാൽ സ്ഥാനം ഉറപ്പിക്കാവുന്ന പ്രകടനം റായുഡുവിൽനിന്നുണ്ടായില്ല. സമീപകാലത്ത് 14 ഇന്നിങ്സിൽ നാലാം നമ്പറിൽ ബാറ്റുചെയ്തപ്പോൾ 42.18 ശരാശരിയിൽ 464 റൺസെടുത്തു. ലോകേഷ് രാഹുൽ ടെസ്റ്റിലെ സ്ഥിരം അംഗമായിരുന്ന രാഹുൽ മൂന്നുവർഷം മുമ്പാണ് ഏകദിന ടീമിലെത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഫോം നഷ്ടമായി ടെസ്റ്റ് ടീമിൽനിന്നും ഒഴിവാക്കപ്പെട്ടു. ഇന്ത്യയിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചു. സമീപകാലത്ത് ഐ.പി.എല്ലിൽ മികച്ച ഫോമിൽ. സാങ്കേതിക മികവും ഒറ്റയ്ക്ക് ഇന്നിങ്സിനെ കൊണ്ടുപോകാനുമുള്ള കരുത്തുണ്ട്. ഏകദിനത്തിലെ പരിചയക്കുറവ് പരിമിതിയാകും ദിനേഷ് കാർത്തിക് 2004-ൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ദിനേഷ് അതിനിടെ പലപ്പോഴും ടീമിൽവന്നുപോയെങ്കിലും സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞില്ല. കഴിഞ്ഞവർഷം നിദാഹാസ് ട്രോഫി ഫൈനലിൽ അവസാന പന്തിൽ ബംഗ്ലാദേശിനെതിരേ സിക്സടിച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത് തിരിച്ചുവരാൻ വഴിയൊരുക്കി. തുടർന്നുംസ്ഥിരതയാർന്ന പ്രകടനമില്ല. സീസണിൽ ഐ.പി.എല്ലിലും അത്ര തിളങ്ങാനായില്ല. ഋഷഭ് പന്ത് ഋഷഭ് പന്തിന്റെ നിർഭയ ബാറ്റിങ്ങും പവർഫുൾ ഷോട്ടുകളും ചില സന്ദർഭങ്ങളിൽ കളിയുടെ വിധിയെഴുതും. എന്നാൽ പരിചയസമ്പത്ത് തീരെയില്ല. നാലാം നമ്പറിൽ പക്വതയോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. ഇടംകൈയൻ ബാറ്റ്സ്മാൻ എന്നതും ഋഷഭിന് സാധ്യത നൽകുന്നു രവീന്ദ്ര ജഡേജ ഇടം കൈയൻ സ്പിന്നർ എന്നതിനൊപ്പം ബാറ്റിങ്ങിലും ആശ്രയിക്കാം. വിദേശ പിച്ചുകളിലെ ദീർഘകാലത്തെ പരിചയസമ്പത്ത് ജഡേജയ്ക്ക് തുണയാകും. സമീപകാലത്ത് മികച്ച ഫോമിലുള്ള കുൽദീപ്, ചാഹൽ എന്നീ രണ്ട് സ്പെഷലിസ്റ്റ് സ്പിന്നർമാർ കളിക്കുമ്പോൾ ടീമിൽ മറ്റൊരു സ്പിന്നർക്ക് ഇടമുണ്ടാകില്ല. വിജയ് ശങ്കർ സമീപകാലത്ത് കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചു. പേസ് ബൗളർ ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ ഒരുപടി മുന്നിൽനിൽക്കുന്നത് വിജയ് ശങ്കറിന് വെല്ലുവിളിയാണ്. ട്വിസ്റ്റ് മുംബൈയുടെ ഓപ്പണിങ്ങ് ബാറ്റ്സ്മാൻ പൃഥ്വി ഷാ, മനീഷ് പാണ്ഡെ, പേസ് ബൗളർമാരായ നവദീപ് സൈനി, ഇടംകൈയൻ പേസർ ഖലീൽ അഹമ്മദ് എന്നിവർ അപ്രതീക്ഷിത എൻട്രി നടത്തുമോ എന്ന് കണ്ടറിയണം. സെലക്ഷൻ കമ്മിറ്റി എം.എസ്.കെ. പ്രസാദ് (ചെയർമാൻ), സരൺദീപ് സിങ്, ദെബാങ് ഗാന്ഥി, ജതിൻ പരാഞ്ജ്പെ, ഗഗൻ കോഡ. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. മേയ് 23 വരെ ടീമിൽമാറ്റംവരുത്താം. Content Highlights: ICC World Cup 2019 India's Squad Announcement
from mathrubhumi.latestnews.rssfeed http://bit.ly/2GhjOKe
via
IFTTT
No comments:
Post a Comment