മുംബൈ/ഭുവനേശ്വർ : 'ഹിന്ദു ഭീകരതാ' വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും. സമാധാനപ്രേമികളായ ഹിന്ദുക്കളെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതുതന്നെ പാപമാണെന്ന് ഇരുവരും തിങ്കളാഴ്ച പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിനു മേധാവിത്വമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് പേടിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടിലും മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു വിമർശം. “സമാധാനപ്രേമികളായ ഹിന്ദുക്കളെ ഭീകരരെന്ന് വിളിച്ച പാർട്ടിയാണ് കോൺഗ്രസ്. ഹിന്ദു ഭീകരതയെന്ന പ്രയോഗംതന്നെ അവരുടെ സൃഷ്ടിയാണ്. ഹിന്ദുക്കളെ അപമാനിച്ച കോൺഗ്രസിനെ ഈ തിരഞ്ഞെടുപ്പിൽ ഒരു പാഠം പഠിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് ഭൂരിപക്ഷസമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ അവരുടെ നേതാക്കൾക്ക് പേടിയാണിപ്പോൾ” -രാഹുൽഗാന്ധിയുടെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വർധയിൽ ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കവേയാണ് മോദിയുടെ വിവാദ പരാമർശം. ഒഡിഷയിലെ ഗഡപതി ജില്ലയിലെ പരാലഖേമുണ്ടിയിൽ നടന്ന റാലിയിലാണ് അമിത് ഷാ കോൺഗ്രസിനെതിരേ ആരോപണങ്ങളഴിച്ചുവിട്ടത്. രാഹുൽ ഗാന്ധിയുടെ പാർട്ടി ഹിന്ദുസമൂഹത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ലോകമെന്പാടുമുള്ള ഹിന്ദുക്കളെത്തന്നെ അപമാനിക്കുന്നതിനുവേണ്ടിയാണിതെന്നും അമിത് ഷാ പറഞ്ഞു. 2007-ലെ സംഝൗത തീവണ്ടി സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതും അമിത് ഷാ കോൺഗ്രസിനെതിരേ ഉപയോഗിച്ചു. ''ദൗർഭാഗ്യവശാൽ അന്നത്തെ കോൺഗ്രസ് സർക്കാർ ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ശരിയായ പ്രതികളെ ശിക്ഷയൊഴിവാക്കി വിടുകയും ചെയ്തു. ഇവർക്ക് ദേശീയ സുരക്ഷയുടെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല''- അമിത് ഷാ പറഞ്ഞു. ഹിന്ദുഭീകരതയെന്ന വാക്ക് ബി.ജെ.പി.യുടെ കണ്ടുപിടിത്തം- കോൺഗ്രസ് ഹിന്ദുഭീകരതയെന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത് മോദിയുടെ സഹപ്രവർത്തകനെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി. നേതാവ് ആർ.കെ. സിങ്ങിനെ ഉദ്ദേശിച്ചായിരുന്നു തിവാരിയുടെ പരാമർശം. ഭീകരവാദം കണ്ടുപിടിക്കേണ്ട ആവശ്യമില്ല. അതിന് മതമോ ജാതിയോ ഇല്ല. തന്റെ വീഴ്ചകളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ പ്രധാനമന്ത്രി ഇത്തരം കളവുകൾ പറയുന്നത് ദൗർഭാഗ്യകരമാണ്- തിവാരി പറഞ്ഞു. Content Highlights:modi and amit shah against rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2I1a6yp
via
IFTTT
No comments:
Post a Comment