കല്പറ്റ: രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട്ടിൽ പോരിന് വീര്യമേറ്റാൻ എൽ.ഡി.എഫും എൻ.ഡി.എ.യും സർവസജ്ജരായി കളത്തിലിറങ്ങുന്നതോടെ മണ്ഡലം രാഷ്ട്രീയകേരളത്തിന്റെ കേന്ദ്രമാവുന്നു. രാഹുൽഗാന്ധി വ്യാഴാഴ്ച പത്രിക നൽകാനെത്തും. ഇതോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ആവേശക്കൊടുമുടിയേറും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളുടെ പ്രതീക്ഷ. വ്യാഴാഴ്ച രാവിലെ കല്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് റോഡ് ഷോ ആയാണ് രാഹുലും നേതാക്കളും കളക്ടറേറ്റിലേക്ക് പോവുക. പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിക്കാനെത്തുന്നതോടെ മണ്ഡലമാകെ ഇളകിമറിയുമെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ പ്രതീക്ഷ. പത്രിക നൽകിയശേഷം മണ്ഡലത്തിലെ പ്രധാന പ്രവർത്തകരെ രാഹുൽ അഭിസംബോധന ചെയ്യും. കളക്ടറേറ്റിന് സമീപമുള്ള ഒാഡിറ്റോറിയത്തിലാവും ഇത്. തുടർന്നുള്ള പ്രചാരണപരിപാടികൾ ആവിഷ്കരിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കൾ ബുധനാഴ്ച കോഴിക്കോട്ട് യോഗം ചേരും. സി.പി.എമ്മും സി.പി.ഐ.യും ചൊവ്വാഴ്ച പ്രധാനപ്രവർത്തകരുടെ യോഗങ്ങൾ വെവ്വേറെ വിളിച്ചുചേർത്തു. സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവർ പ്രചാരണരൂപരേഖ തയ്യാറാക്കാൻ ചേർന്ന യോഗങ്ങളിൽ പങ്കെടുക്കാനെത്തി. ബൂത്ത്, ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് മണ്ഡലത്തിൽ രണ്ടിടത്തായി ചേർന്ന സി.പി.എം. യോഗങ്ങളിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവർത്തകരാണ് സി.പി.ഐ. യോഗത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ മണ്ഡലത്തിലെത്തുന്നുണ്ട്. സംസ്ഥാന മന്ത്രിമാരും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവർ അടുത്തദിവസങ്ങളിൽ എത്തും. content highlights:Kalpatta, rahul gandhi, wayanad, udf, congress, bjp, cpi
from mathrubhumi.latestnews.rssfeed https://ift.tt/2UyBqe9
via
IFTTT
No comments:
Post a Comment